ഇന്‍സുലിന്‍ കുത്തിവെച്ച് നിരവധി രോഗികളെ കൊലപ്പെടുത്തിയ നഴ്‌സിന് 760 വര്‍ഷത്തെ ജയില്‍ ശിക്ഷ

Advertisement

ഇന്‍സുലിന്‍ കുത്തിവെച്ച് നിരവധി രോഗികളെ കൊലപ്പെടുത്തിയ നഴ്‌സിന് 760 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച് യുഎസ് കോടതി. 2020-2023 നും ഇടയില്‍ അഞ്ച് ആരോഗ്യ കേന്ദ്രങ്ങളിലായി കുറഞ്ഞത് 17 രോഗികളുടെ മരണത്തിന് പിന്നില്‍ ഈ നഴ്‌സാണെന്ന് തെളിഞ്ഞതായും കോടതി വ്യക്തമാക്കി.
പെന്‍സില്‍വാനിയയിലെ 41 കാരിയായ നഴ്സായ ഹെതര്‍ പ്രസ്ഡിയെയാണ് മൂന്ന് കൊലപാതക കേസുകളിലും 19 കൊലപാതക ശ്രമങ്ങളിലും തടവിന് ശിക്ഷിച്ചത്. 22 രോഗികള്‍ക്ക് അമിതമായ അളവില്‍ ഇന്‍സുലിന്‍ നല്‍കിയതിന് പ്രസ്ഡിക്കെതിരെ കുറ്റം ചുമത്തി. രാത്രി ഷിഫ്റ്റുകളില്‍ പ്രമേഹമില്ലാത്ത രോഗികളില്‍ ഉള്‍പ്പെടെ ഇവര്‍ ഇന്‍സുലിന്‍ കുത്തിവെച്ചു. മിക്ക രോഗികളും മരിച്ചു. 43 മുതല്‍ 104 വയസ്സ് വരെയുള്ളവര്‍ ഇവരുടെ ഇരകളായി.
ഇന്‍സുലിന്‍ അമിതമായി ശരീരത്തില്‍ എത്തുന്നത് ഹൈപ്പോഗ്ലൈസീമിയയിലേക്ക് നയിക്കുകയും ഹൃദയമിടിപ്പ് വര്‍ധിപ്പിച്ച് ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യും. രണ്ട് രോഗികളെ കൊലപ്പെടുത്തിയതിന് കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ഇവര്‍ക്കെതിരെ ആദ്യം കുറ്റം ചുമത്തിയത്. തുടര്‍ന്നുള്ള പോലീസ് അന്വേഷണത്തില്‍ അവര്‍ക്കെതിരെ മറ്റ് ഒന്നിലധികം കുറ്റങ്ങള്‍ ചുമത്തി. മരിക്കാത്ത രോഗികളെയും പ്രായമായ രോഗികളെയും കൊലപ്പെടുത്തി ദൈവമാണ് താനെന്ന് സ്ഥാപിക്കാനാണ് നഴ്‌സ് ശ്രമിച്ചതെന്ന് ഇരകളുടെ കുടുംബം കോടതിയില്‍ അറിയിച്ചു.

Advertisement