ഇസ്രയേൽ അനുകൂല പോസ്റ്റ്: 2 മലയാളി നഴ്സുമാർക്കെതിരെ കുവൈത്തില്‍ നടപടി; സ്ഥിരീകരിച്ച് വി.മുരളീധരൻ

ന്യൂഡൽഹി∙ ഇസ്രയേൽ അനുകൂല പോസ്റ്റിട്ടതിനു രണ്ടു മലയാളി നഴ്സുമാർക്കെതിരെ കുവൈത്തില്‍ നടപടിയുണ്ടായിട്ടുണ്ടെന്നു സ്ഥിരീകരിച്ചു വിദേശകാര്യ മന്ത്രാലയം. ഒരു നഴ്സിനെ പുറത്താക്കിയെന്നും മറ്റൊരാളെ പുറത്താക്കാൻ നടപടി സ്വീകരിക്കുന്നെന്നുമാണ‌് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചത്. വിദേശരാജ്യങ്ങളില്‍ സമൂഹമാധ്യമങ്ങളിലുള്ള നിയന്ത്രണം കണക്കിലെടുത്ത് ഇത്തരം പോസ്റ്റുകളിടുന്നതിൽ മാർഗനിർദേശം പുറത്തിറക്കാൻ ആലോചിക്കുന്നതായും വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഡൽഹിയിൽ മാധ്യമങ്ങളോടു പറഞ്ഞു.

കളമശേരി ബോംബ് സ്ഫോടനത്തിൽ മതം മാത്രം ചർച്ചയാക്കാതെ സുരക്ഷയെക്കുറിച്ചു മുഖ്യമന്ത്രി സംസാരിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തു പൊതുസ്ഥലങ്ങളിൽ നിരപരാധികൾ കൊല്ലപ്പെടുന്ന സാഹചര്യം ആവർത്തിക്കുന്നു. ട്രെയിനുകളിലും പ്രാർഥനാലയത്തിലും ആളുകൾ ആക്രമിക്കപ്പെടുന്നു. മതമേതായാലും വിദ്വേഷം കൊണ്ടുനടക്കുന്ന ആർക്കും ആരേയും അപായപ്പെടുത്താമെന്ന അവസ്ഥ നിലനിൽക്കുന്നുവെന്നും വി.മുരളീധരൻ പറഞ്ഞു.

‘‘മതധ്രുവീകരണം ലക്ഷ്യംവച്ചുള്ള പരാമർശങ്ങൾ പിണറായി വിജയൻ നടത്തുന്നതു തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. സംസ്ഥാനത്ത് ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയമാണ്. പൊലീസ്-ഇന്‍റലിജൻസ് സംവിധാനം പൂർണമായും തകർന്നു. ഐക്യത്തെക്കുറിച്ചു മാത്രം പിണറായി വിജയൻ വിശദീകരിച്ചാൽ പോരാ. ജനങ്ങളുടെ സ്വത്തിനും ജീവനും എന്തു സുരക്ഷയാണ് ഒരുക്കുന്നത് എന്ന് ജനങ്ങളോടു പറയണം. അക്രമം നടന്നിട്ട് അക്രമിയെ കണ്ടത്തിയാൽ പോരെന്നും അതിക്രമങ്ങൾ തടയാനാകണം’’–മുരളീധരൻ പറഞ്ഞു. 

‘‘കളമശേരിയിൽ നടന്നത് ഭീകരപ്രവർത്തനമെന്നതിൽ സിപിഎം സംസ്ഥാന സെക്രട്ടറിക്കു പോലും എതിരഭിപ്രായമില്ല. രാജീവ് ചന്ദ്രശേഖരനെതിരെ കേസ് എടുത്തതും മതധ്രൂവീകരണത്തിന്‍റെ ഭാഗമായാണ്. കേസ് കണ്ട് അദ്ദേഹം ഓടിപ്പോകുമെന്ന് ആരും കരുതേണ്ട’’ – മന്ത്രി കൂട്ടിച്ചേർത്തു.

Advertisement