വിവാഹശേഷം ഷൂട്ടിങ് താരത്തെ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചു; ഭർത്താവിന് ജീവപര്യന്തം തടവ്

റാഞ്ചി: വിവാഹംശേഷം മതം മാറാൻ നിർബന്ധിച്ചതിനു ദേശീയ ഷൂട്ടിങ് താരത്തിന്റെ ഭർത്താവിനു ജീവപര്യന്തം തടവുശിക്ഷ. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. ഷൂട്ടിങ് താരമായ താര ഷാദിയോയുടെ ഭാർത്താവ് രഞ്ജിത് കോലി എന്ന റാഖിബുൾ ഹസനെയാണ് ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.

റഖിബുളിന്റെ അമ്മ കൗസർ റാണിക്ക് 10 വർഷവും ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അന്നത്തെ ഹൈക്കോടതി റജിസ്ട്രാർ മുസ്താഖ് അഹമ്മദിനെ 15 വർഷം തടവിനും ശിക്ഷിച്ചു. താര ഷാദിയോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിബിഐ കുറ്റപത്രം സമർപ്പിച്ച് ആറു വർഷത്തിനു ശേഷമാണ് ശിക്ഷ വിധിക്കുന്നത്.

2014 ജൂണിലായിരുന്നു താരയും റാഖിബുൾ ഹസനും തമ്മിലുള്ള വിവാഹം. കല്യാണം കഴിഞ്ഞ രണ്ടു ദിവസം കഴിഞ്ഞപ്പോൾ മുതൽ മതം മാറാൻ ഭർത്താവ് സമ്മർദ്ദം ചെലുത്താൻ തുടങ്ങിയെന്നാണ് താര നൽകിയ പരാതി. അന്നത്തെ ഹൈക്കോടതി റജിസ്ട്രാറായ മുസ്താഖ് അഹമ്മദും ഇതിനു കൂട്ടുനിന്നുവെന്നു പരാതിയിൽ പറയുന്നു. 2015ലാണ് കേസ് സിബിഐ ഏറ്റെടുത്തതും ഡൽഹിയിൽ കേസ് റജിസ്റ്റർ ചെയ്തതും. 2018 ജൂണിൽ റാഞ്ചിയിലെ കുടുംബ കോടതി താര ഷാദിയോയ്ക്ക് വിവാഹമോചനം അനുവദിച്ചു.

യഥാർഥ പേരും മതം സംബന്ധിച്ച വിവരങ്ങളും മറച്ചുവച്ചാണ് റാഖിബുൾ തന്നെ വിവാഹം കഴിച്ചതെന്നായിരുന്നു താരയുടെ ആരോപണം. വിവാഹത്തിന് ശേഷമാണ് ഭർത്താവിന്റെ യഥാർഥ പേര് റാഖിബുൾ ഹസൻ ഖാൻ എന്നാണെന്ന് തിരിച്ചറിഞ്ഞത്. കേസിൽ ജാർഖണ്ഡ് സർക്കാരിനോട് കേന്ദ്രം റിപ്പോർട്ട് തേടിയിരുന്നു.

Advertisement