മാധ്യമപ്രവർത്തകരുടെ വീടുകളിൽ റെയ്ഡ്: ലാപ്ടോപ്പും ഫോണുകളും പിടിച്ചെടുത്തു

ന്യൂഡൽഹി: അനധികൃത വിദേശ ഫണ്ടിങ് ഉൾപ്പെടെയുള്ള കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെയും എഴുത്തുകാരുടെയും വീടുകളിൽ റെയ്‌ഡുമായി ഡൽഹി പൊലീസ് സ്‌പെഷൽ സെൽ. ഇന്നു രാവിലെ ആരംഭിച്ച പരിശോധനയിൽ ഏഴു മാധ്യമപ്രവർത്തകരുടെ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.

സ്റ്റാൻഡ്–അപ്പ് കൊമേഡിയനായ സഞ്ജയ് രജൗര, അഭിസാർ ശർമ, ഭാഷാ സിങ്, ഊർമിലേഷ്, പ്രബിർ പുർകായസ്ത, ഔനിന്ദ്യോ ചക്രവർത്തി, സൊഹൈൽ ഹാഷ്മി, എഴുത്തുകാരി ഗീതാ ഹരിഹരൻ തുടങ്ങിയവരുടെ വീടുകളിലെ ഉൾപ്പെടെ മുപ്പതിലേറെ സ്ഥലത്താണ് റെയ്ഡ്. സഞ്ജയ് രാജൗര അടക്കം ചിലരെ ചോദ്യം ചെയ്യുന്നതിനായി ലോധി കോളനിയിലെ സ്‌പെഷൽ സെല്ലിന്റെ ഓഫിസിലേക്ക് കൊണ്ടുപോയി.

വാർത്താ പോർട്ടലായ ന്യൂസ്ക്ലിക്കുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ വീട്ടികളിലും പരിശോധനയെന്ന് അധികൃതർ വ്യക്തമാക്കി. ന്യൂസ് ക്ലിക്കിന്റെ ഓഫിസിലും റെയ്ഡുണ്ട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) സ്ഥാപനത്തിന്റെ ഫണ്ടിങ് സ്രോതസ്സുകൾ അന്വേഷിച്ച് നേരത്തെ റെയ്ഡ് നടത്തിയിരുന്നു. ഇ.ഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലീസ് സ്പെഷൽ സെൽ റെയ്ഡ് നടത്തുന്നത്.

ചൈനയിൽനിന്ന് അനധികൃതമായി ഫണ്ട് സ്വീകരിച്ചെന്നാണ് ന്യൂസ് ക്ലിക്കിനെതിരായ പരാതി. പണം സ്വീകരിച്ചത് സംബന്ധിച്ച രേഖകൾ സമർപ്പിക്കാൻ സ്ഥാപനത്തിനു സാധിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. ന്യൂസ് ക്ലിക്കിനെതിരെ യുഎപിഎ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

ന്യൂസ് ക്ലിക്ക് സ്ഥാപകർ/എഡിറ്റർമാർ എന്നിവരുടെ വസതികളിലും കെട്ടിടങ്ങളിലും പൊലീസ് റെയ്ഡ് നടത്തുന്നുണ്ട്. ടീസ്റ്റ സെതൽവാദിന്റെ വീടുൾപ്പെടെ മുംബൈയിലും റെയ്ഡ് നടത്തി. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഏതാനും പേരെ കസ്റ്റഡിയിലെടുത്തേക്കുമെന്ന് പൊലീസ് പറഞ്ഞു.

റെയ്ഡിൽ പ്രസ് ക്ലബ് ഓഫ് ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. മാധ്യമപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും വിശദാംശങ്ങൾ പുറത്തുവിടാൻ സർക്കാരിനോട് ആവശ്യപ്പെടുന്നതായും അവർ പ്രസ്താവനയിൽ അറിയിച്ചു.

Advertisement