‘ഒറ്റയ്ക്കെത്തി, ഒറ്റയ്ക്ക് മടങ്ങി’; 25 കോടിയുടെ ‘ദില്ലി ഹീസ്റ്റ്’ മോഷ്ടാവിനെ പോലീസ് പിടികൂടി

ന്യൂഡല‍്ഹി: സമീപകാലത്ത് രാജ്യതലസ്ഥാനം കണ്ട ഏറ്റവും വലിയ മോഷണമായിരുന്നു കഴിഞ്ഞ ഞായറാഴ്ച നടന്ന 25 കോടിയുടെ ജ്വല്ലറി കവർച്ച. ‘മണി ഹീസ്റ്റ്’ എന്ന നെറ്റഫ്ലിക്സ് സീരീസിലെ പ്രൊഫസറോട് ഈ മോഷ്ടാവിനെ ഉപമിച്ച സാമൂഹിക മാധ്യമ ഉപയോക്താക്കൾ ഈ മോഷണത്തെ ‘ദില്ലി ഹീസ്റ്റ്’ എന്നായിരുന്നു വിളിച്ചത്.

ഒരാഴ്ച തികയും മുന്നേ കേസിൽ ഉൾപ്പെട്ട രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജ്വല്ലറിയിൽ നിന്ന് മോഷ്ടിച്ച 18.5 കിലോ സ്വർണ്ണവും വജ്രാഭരണങ്ങളും പോലീസ് കണ്ടെടുത്തു. ബിലാസ്പൂർ ജില്ലയിലെ ആൻറി ക്രൈം, സൈബർ യൂണിറ്റിൻറെയും സിവിൽ ലൈൻ പോലീസ് സ്റ്റേഷൻറെയും സംയുക്ത സംഘം നടത്തിയ പരിശോധനയിലാണ് മോഷണം പോയ മുതൽ കണ്ടെടുത്തത്.

ദക്ഷിണ ഡൽഹിയിലെ ഭോഗലിലുള്ള ഉംറാവു സിംഗ് ജ്വല്ലേഴ്‌സ് കവർച്ച ഒരാളുടെ മാത്രം ആസൂത്രണത്തിലാണ് നടന്നതെന്നാണ് പോലീസ് പറയുന്നത്. ദേശീയ തലസ്ഥാനത്തെ ഏറ്റവും വലിയ മോഷണങ്ങളിലൊന്നായാണ് ഈ മോഷണത്തെ പോലീസും വിലയിരുത്തുന്നത്. കടയിൽ കയറിയ മോഷ്ടാവ് ലോക്കർ തുറന്ന് 25 കോടിയോളം വിലമതിക്കുന്ന സ്വർണ്ണ – വജ്രാഭരണങ്ങൾ കവരുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച അർധരാത്രിയോടെ വൈദ്യുതി ബന്ധം വിഛേദിച്ച് സിസിടിവി ക്യാമറകൾ തകർത്താണ് കവർച്ച നടത്തിയത്. മോഷണം ചൊവ്വാഴ്ചയാണ് പുറം ലോകം അറിഞ്ഞത്.

ഈ മാസം ആദ്യം ബസിൽ ഒറ്റയ്ക്ക് ഡൽഹിയിലെത്തിയ ലോകേഷ് ശ്രീവാസ് നിരന്തരം നിരീക്ഷണം നടത്തിയാണ് ഭോഗൽ പ്രദേശത്തെ ഉംറാവു ജ്വല്ലേഴ്‌സ് മോഷണത്തിനായി തെരഞ്ഞെടുക്കുന്നത്. ഞായറാഴ്ച രാത്രി 11 മണിയോടെ തെട്ടടുത്ത കടയിൽ നിന്ന് ഇയാൾ ജ്വല്ലറിയിലേക്ക് കടന്നതായി പോലീസ് പറയുന്നു. രാത്രി മുഴുവൻ കടയിൽ തങ്ങിയ ഇയാൾ, ജ്വല്ലറിയിൽ പ്രദർശനത്തിന് വച്ച ആഭരണങ്ങളെല്ലാം തൻറെ ബാഗിലേക്ക് മാറ്റി. തുടർന്ന് സ്‌ട്രോങ്‌റൂമിൻറെ ഭിത്തി തകർത്ത് അകത്ത് കടന്നു. അവിടെയുണ്ടായിരുന്ന ആഭരണങ്ങളെല്ലാം എടുത്തു. തിങ്കളാഴ്ച കടയ്ക്ക് അവധിയായിരുന്നതിനാൽ തുറക്കില്ലെന്ന് മോഷ്ടാവിന് അറിയാമായിരുന്നു. അകത്ത് കയറി 20 മണിക്കൂറുകൾക്ക് ശേഷം, അതായത് തിങ്കളാഴ്ച വൈകീട്ട് എഴ് മണിയോടെ കയറിയ വഴിയിലൂടെ തന്നെ ശ്രീവാസ് ജ്വല്ലറിയിൽ നിന്ന് പുറത്തിറങ്ങി. ചൊവ്വാഴ്ച രാവിലെ ജ്വല്ലറി തുറന്നപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. ഈ സമയം ശ്രീവാസ് ഛത്തീസ്ഗഡിലേക്കുള്ള യാത്രയിലായിരുന്നെന്നും പോലീസ് പറയുന്നു.

ഛത്തീസ്ഗഡിലെ ദുർഗ് പോലീസ് വ്യാഴാഴ്ച ലോകേഷ് റാവു എന്ന ഒരു മോഷ്ടാവിനെ അറസ്റ്റ് ചെയ്തെന്നും ഇയാൾ ബിലാസ്പൂരിലെ തൻറെ വാടക വീട്ടിലേക്ക് “വലിയ ജോലി” നിർവഹിച്ച് മടങ്ങിയതായി ചോദ്യം ചെയ്യലിൽ പറഞ്ഞതായും ഡൽഹി പോലീസിനെ അറിയിച്ചതാണ് കേസിന് വഴിത്തിരിവായത്. തുടർന്ന് ഡൽഹി പോലീസ് ഇൻറർനെറ്റിൽ പരതി ലോകേഷ് ശ്രീവാസിൻറെ ചിത്രം കണ്ടെടുത്തു. ഈ ചിത്രവും സിസിടിവി ക്യാമറകളിൽ നിന്ന് കണ്ടെത്തിയ മോഷ്ടാവിൻറെ ചിത്രവും തമ്മിൽ സാമ്യമുള്ളതായി പോലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കശ്മീർ ഗേറ്റിലെ ഐഎസ്ബിടിയിൽ വെച്ച് ശ്രീവാസിൻറെ മൊബൈൽ ഫോൺ പോലീസ് ട്രാക്ക് ചെയ്തു. രാത്രി 8.40 -ന് ശ്രീവാസ് ടിക്കറ്റ് വാങ്ങുന്നത് ബസ് ടെർമിനസിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. ഇയാൾ കൈവശം രണ്ട് വലിയ ബാഗുകൾ ചുമന്നുകൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. തുടർന്ന് ദൂർഗ് പോലീസ് നൽകിയ വിവരങ്ങൾ അന്വേഷിച്ച് ഡൽഹി പോലീസ് സംഘം ഛത്തീസ്ഗഢിലെ ബിലാസ്പൂരിലെ സ്മൃതി നഗറിലെത്തി, അവിടെ ശ്രീവാസ് വാടകയ്ക്ക് താമസിച്ചിരുന്ന വീടിന് പുറത്ത് ദുർഗ് – റായ്പൂർ പോലീസ് സംഘങ്ങൾ രാത്രി മുഴുവൻ കാത്തിരുന്നു. തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ അഞ്ചേ മുക്കാലിന് വീട്ടിലെത്തിയ ശ്രീവാസിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Advertisement