കേരളത്തിലോ? റോഡിലെ പടുകുഴിയിൽ ബൈക്ക് യാത്രികനും കുട്ടിയും മുങ്ങിത്താണു! സിസിടിവി വീഡിയോ

കേരളത്തിലെ റോഡുകളിലെ കുഴികൾ എക്കാലവും വലിയ ചർച്ചയായിട്ടുള്ള വിഷയമാണ്. സമീപകാലത്ത് റോഡുകൾ മെച്ചപ്പെട്ടുവെന്ന് ഭരണപക്ഷം വാദിക്കുമ്പോൾ ഇത് മുഖവിലയ്‌ക്കെടുക്കാത്തവരുണ്ട്.

ഇതിനിടെ ഒരു സിസിടിവി വീഡിയോ കേരളത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നു. വെള്ളം നിറഞ്ഞുകിടക്കുന്ന റോഡിലെ വലിയ ഗർത്തത്തിലേക്ക് ബൈക്ക് യാത്രക്കാരനും കുട്ടിയും വീഴുന്നതും മുങ്ങിത്താഴുന്നതുമാണ് വീഡിയോയിൽ കാണുന്നത്. കേരളത്തിലെ റോഡാണിത് എന്ന് പലരും വീഡിയോയ്‌ക്ക് താഴെ കമൻറ് രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. സത്യമോ?

സെപ്റ്റംബർ 29-ാം തിയതി സിഎംഎസ് ഖാൻ എന്ന ട്വിറ്റർ യൂസർ പങ്കുവെച്ച വീഡിയോ ഇങ്ങനെ. ‘റോഡിൽ സ്വിമ്മിംഗ് പൂൾ ഉള്ളത് അറിഞ്ഞില്ല’ എന്ന അടിക്കുറിപ്പോടെയാണ് ഇയാൾ ബൈക്ക് അപകടത്തിൻറെ ഞെട്ടിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്‌തിരിക്കുന്നത്. ബൈക്കിൽ വരുന്ന ഒരാളും പെൺകുട്ടിയും വെള്ളംമൂടി കിടക്കുന്ന റോഡിലെ കുഴിയിലേക്ക് അബദ്ധത്തിൽ വണ്ടിയുമായി വീഴുന്നതാണ് വീഡിയോയിൽ. ബൈക്കുമായി കുഴിയിൽ വീണവരെ സമീപത്തുള്ള നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്ന് രക്ഷപ്പെടുത്തുന്നത് വീഡിയോയിൽ കാണാം. കേരളത്തിലെ റോഡിൽ നടന്ന അപകടത്തിൻറെ ദൃശ്യമാണിത് എന്നുള്ള കമൻറുകൾ ഈ വീഡിയോയ്‌ക്ക് താഴെ പലരും രേഖപ്പെടുത്തിയിരിക്കുന്നത് കാണാം.

വസ്‌തുത

അപകട വീഡിയോ കേരളത്തിൽ നിന്നുള്ളതാണ് എന്ന് പലരും കമൻറ് രേഖപ്പെടുത്തിയിട്ടുണ്ട്. സിഎംഎസ് ഖാൻ ട്വീറ്റ് ചെയ്ത വീഡിയോയുടെ താഴെ വന്ന ഒരു കമൻറിൽ പറയുന്നത് ഇത് ശ്രീലങ്കയിൽ നിന്നുള്ള ദൃശ്യമാണ് എന്നാണ്. അതിനാൽതന്നെ ഇതുറപ്പിക്കാൻ വീഡിയോയുടെ ഫ്രെയിമുകൾ റിവേഴ്‌സ് ഇമേജ് സെർച്ചിന് വിധേയമാക്കി. ഈ വീഡിയോയും ഇതിൻറെ സ്ക്രീൻഷോട്ടുകളും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും ഫേസ്‌ബുക്ക് പേജുകളിലും കണ്ടെത്താനായി. എന്നാൽ ഈ വീഡിയോകൾക്കൊപ്പമുണ്ടായിരുന്ന കുറിപ്പുകളൊന്നും മലയാളത്തിലോ ഇംഗ്ലീഷിലോ ആയിരുന്നില്ല. ഇത് ഏത് ഭാഷയാണ് എന്ന് കണ്ടെത്താനായി ഇതോടെ ആദ്യ ശ്രമം.

ഏഷ്യൻ മിറർ എന്ന ഓൺലൈൻ മാധ്യമം അപകട വാർത്ത റിപ്പോർട്ട് ചെയ്‌തിട്ടുള്ളത് റിവേഴ്‌സ് ഇമേജ് സെർച്ച് ഫലത്തിലുണ്ടായിരുന്നു. സിംഹള ഭാഷയിലാണ് ഈ ഓൺലൈൻ പ്രവർത്തിക്കുന്നത് എന്ന് വാർത്തയ്ക്ക് താഴെ നൽകിയിരിക്കുന്നത് സൂചനയായി. ഇതിനാൽ ട്രാൻസ്‌ലേറ്ററിൻറെ സഹായത്തോടെ വാർത്തയിലെ വിവരങ്ങൾ വായിച്ചെടുത്തു. ബൈക്ക് യാത്രയ്ക്കിടെ അച്ഛനും സ്‌കൂൾ വിദ്യാർഥിയായ മകളും വലിയ ഗർത്തത്തിലേക്ക് വീഴുകയായിരുന്നുവെന്ന് വാർത്തയിൽ പറയുന്നു. കൊളംബോയിലെ ഗൊതാത്വയിലാണ് ഈ സംഭവം എന്നും വാർത്തയിലുണ്ട്. ശ്രീലങ്കയിൽ സിംഹള ഭാഷയിൽ പ്രവർത്തിക്കുന്ന ഓൺലൈനാണ് ഏഷ്യൻ മിറർ.

ഈ വീഡിയോയുടെ പൂർണ രൂപം അപേ രതാ എന്ന എഫ്‌ബി പേജിൽ സെപ്റ്റംബർ 19ന് പോസ്റ്റ് ചെയ്‌തിട്ടുള്ളതായും റിവേഴ്‌സ് ഇമേജ് സെർച്ച് ഫലത്തിലുണ്ടായിരുന്നു. സിംഹള ഭാഷയിലാണ് ഈ കുറിപ്പും എന്ന് മനസിലായതോടെ വീഡിയോയ്‌ക്കൊപ്പമുള്ള തലക്കെട്ട് ട്രാൻസ്‌ലേറ്ററിൻറെ സഹായത്തോടെ വായിച്ചു. കേരളത്തിൽ നിന്നുള്ള വീഡിയോയല്ല പ്രചരിക്കുന്നത് എന്ന് ഇതും കാണിച്ചുതന്നു. അപകടം നടക്കുന്നതിൻറെ തൊട്ടുമുമ്പ് ഈ വഴി ഓറഞ്ച് നിറത്തിലുള്ള ഒരു ഓട്ടോറിക്ഷ കടന്നുപോകുന്നതായി വീഡിയോയിലുണ്ടായിരുന്നു. ഇതും വീഡിയോ കേരളത്തിൽ നിന്നല്ല എന്നുറപ്പിക്കാൻ സഹായകമായ ഘടകമായി. കേരളത്തിൽ ഈ നിറത്തിലുള്ള ഓട്ടോകൾ സാധാരണമല്ല. ബൈക്ക് യാത്രികർ റോഡിലെ വലിയ കുഴിയിൽ വീഴുന്ന ദൃശ്യം കേരളത്തിൽ നിന്നുള്ളതല്ല, ശ്രീലങ്കയിലേതാണ് എന്ന് ഇക്കാരണങ്ങൾ കൊണ്ട് ഉറപ്പിക്കാം.

Advertisement