ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടിയെ ഓടുന്ന കാറില്‍ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ഉത്തർപ്രദേശ്:
ലഖ്‌നൗ – ഉത്തര്‍പ്രദേശിലെ കുശിനഗറില്‍ ഓടുന്ന കാറിലിട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സെപ്തംബര്‍ ആദ്യത്തിലാണ് നാടിനെ ഞെട്ടിച്ച പീഡനം നടന്നത്. അയല്‍വാസികളായ യുവാക്കളാണ് 16 കാരിയായ പെണ്‍കുട്ടി ക്രൂര പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു. പെണ്‍കുട്ടിയെ അയല്‍വാസിയായ യുവാവ് പശുത്തൊഴുത്ത് വൃത്തിയാക്കാനായി സെപ്തംബര്‍ ഒന്‍പതാം തീയതി വിളിച്ച് വരുത്തുകയായിരുന്നു. ജോലിക്കായെത്തിയ പെണ്‍കുട്ടിയെ പ്രതി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഒരു കുടിലിലേക്ക് കൊണ്ട് പോയി പീഡിപ്പിച്ചു. പിന്നീട് യുവാവിന്റെ രണ്ട് സുഹൃത്തുക്കളും സംഭവ സ്ഥലത്തേക്ക് വിളിച്ചു വരുത്തി. ഇവര്‍ പെണ്‍കുട്ടിയെ ബലമായി വാഹനത്തില്‍ കയറ്റിയ ശേഷം ഓടുന്ന വാഹനത്തില്‍ വെച്ച് മാറി മാരി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കൂട്ട ബലാത്സംഗത്തിന് ശേഷം ബോധം നഷ്ടപ്പെട്ട പതിനാറുകാരിയെ പ്രതികള്‍ ഒരു ഗോശാലയ്ക്ക് പുറത്ത് ഉപേക്ഷിച്ചു. ബോധം വീണ്ടെടുത്ത പെണ്‍കുട്ടി വീട്ടിലെത്തി പീഡനവിവരം മാതാപിതാക്കളോട് പറയുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കപ്ടന്‍ഗഞ്ച് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. എന്നാല്‍ പൊലീസ് ആദ്യം കേസെടുക്കാന്‍ തയ്യാറായില്ല. ഒടുവില്‍ ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചതോടെയാണ് പൊലീസ് കേസെടുത്തത്.

Advertisement