‘ഇന്ത്യ, ഭാരത്, ഹിന്ദുസ്ഥാൻ.. എല്ലാം അർഥമാക്കുന്നത് സ്നേഹം’: പേരുമാറ്റത്തിൽ‌ പ്രതികരിച്ച് രാഹുൽ

ന്യൂഡൽഹി: ഇന്ത്യ ഒഴിവാക്കി രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നു മാത്രമാക്കാൻ നീക്കം നടക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരതമായാലും ഇന്ത്യയായാലും ഹിന്ദുസ്ഥാൻ ആയാലും അർഥമാക്കുന്നത് സ്നേഹം എന്നാണെന്ന് രാഹുൽ അഭിപ്രായപ്പെട്ടു. ഉയരങ്ങളിലേക്ക് പറക്കുക എന്നതാണ് ലക്ഷ്യമെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഇൻസ്റ്റാഗ്രാമിലാണ് രാഹുലിന്റെ പരാമർശം.

ഭാരത് ജോഡോ യാത്രയുടെയും മറ്റും ചിത്രങ്ങൾ ഉൾപ്പെടുത്തിയ ഒരു വിഡിയോയും രാഹുൽ പങ്കുവച്ചു. രാജ്യത്തെ വിവിധ ഇടങ്ങളിലെ പൊതുജനങ്ങൾക്കൊപ്പം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങളാണ് വിഡിയോയിലുള്ളത്.

ജി20 ഉച്ചകോടിക്കെത്തുന്ന രാഷ്ട്രനേതാക്കൾക്കു രാഷ്ട്രപതി നൽകുന്ന വിരുന്നിനുള്ള ക്ഷണക്കത്തിൽ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു പ്രയോഗിച്ചതോടെയാണ് പേരുമാറ്റം സംബന്ധിച്ച് അഭ്യൂഹങ്ങൾ പടർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്തൊനീഷ്യ യാത്ര സംബന്ധിച്ചു വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ ‘പ്രൈംമിനിസ്റ്റർ ഓഫ് ഭാരത്’ എന്നാക്കിയതോടെ ചർച്ച ചൂടുപിടിച്ചു.

അതേസമയം, തങ്ങളുടെ മുന്നണിക്ക് ‘ഇന്ത്യ’യെന്നു പേരിട്ടതോടെ വിറളി പിടിച്ചാണു രാജ്യത്തിന്റെ പേരിൽ‌നിന്ന് ‘ഇന്ത്യ’ ഒഴിവാക്കുന്നതെന്നു പ്രതിപക്ഷ നേതാക്കൾ ആരോപിച്ചിരുന്നു. എന്നാൽ ‘ഭാരത്’ എന്നു പേരു മാറ്റുന്നത് സംബന്ധിച്ച് പ്രചരണം തള്ളി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ രംഗത്തെത്തിയിരുന്നു.

Advertisement