വിക്ഷേപണത്തിന് തയാറായി ‘ആദിത്യ’; റോക്കറ്റുമായി ഉപഗ്രഹത്തെ ഘടിപ്പിച്ചു

ചെന്നൈ: വിക്ഷേപണത്തിന് തയാറായി ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ‘ആദിത്യ എൽ1’. ബെംഗളുരുവിലെ യു.ആർ. റാവു സാറ്റലൈറ്റ് സെന്ററിൽ (യുആർഎസ്‌സി) നിർമിച്ച ആദിത്യ എൽ1 പരിശോധനകൾക്കുശേഷം റോക്കറ്റിൽ ഘടിപ്പിച്ചു. ഇതിന്റെ ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽനിന്നു സെ‌പ്‌റ്റംബർ രണ്ടിനു പകൽ 11.50നു പിഎസ്എൽവി റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിക്കുക. സൂര്യന്റെ പുറംഭാഗത്തെ താപ വ്യതിയാനങ്ങളും സൗരകൊടുങ്കാറ്റിന്റെ ഫലങ്ങളും കണ്ടെത്തുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. സൗര വികിരണങ്ങൾ മൂലം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലുമുണ്ടാകുന്ന മാറ്റങ്ങളും പഠിക്കും.

നാല് മാസത്തെ യാത്രയ്‌ക്കു ശേഷമാകും ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ ഉപഗ്രഹമെത്തുക. സൂര്യന്റെയും ഭൂമിയുടെയും ഭ്രമണപഥത്തിനിടയിൽ വരുന്ന ഒന്നാം ലെഗ്രാഞ്ചേ ബിന്ദു (എൽ1) കേന്ദ്രീകരിച്ചായിരിക്കും ആദിത്യയുടെ ഭ്രമണപഥം. ബഹിരാകാശ നിരീക്ഷണകേന്ദ്രമായി ഉപഗ്രഹം പ്രവർത്തിക്കും.

Advertisement