കുട്ടിയോട് ക്രൂരത: ‘തെറ്റ് പറ്റി, കുട്ടി പഠിക്കണമെന്ന് മാത്രമായിരുന്നു ഉദ്ദേശ്യം’; മാപ്പപേക്ഷയുമായി അധ്യാപിക

ലഖ്നൗ: മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവത്തിൽ മാപ്പപേക്ഷയുമായി അധ്യാപിക. തെറ്റ് പറ്റി പോയെന്ന് തൃപ്ത ത്യാഗി പറഞ്ഞു. കുട്ടി പഠിക്കണമെന്ന് മാത്രമായിരുന്നു ഉദ്ദേശ്യം. കസേരയിൽ നിന്ന് എഴുന്നേൽക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് കുട്ടികളോട് അടിക്കാൻ നിർദ്ദേശിച്ചത്. സംഭവത്തെ വർഗീയവത്കരിക്കരുതെന്നും അധ്യാപിക പറഞ്ഞു. അതേസമയം, സംഭവത്തെ തുടർന്ന് സ്കൂൾ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടിരുന്നു.

അന്വേഷണത്തിന്റെ ഭാ​ഗമായാണ് സ്കൂൾ അടച്ചുപൂട്ടാൻ നിർദേശിച്ചത്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് സ്കൂൾ അധികൃതർക്ക് നോട്ടീസ് അയച്ചു. സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ സമീപത്തെ സ്‌കൂളുകളിൽ പ്രവേശിപ്പിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകി. മുസാഫർനഗറിലെ നേഹ പബ്ലിക് സ്‌കൂളിളാണ് അടച്ചുപൂ‌ട്ടി‌യത്. സഹാഠികളോട് ഏഴ് വയസുള്ള മുസ്ലീം വിദ്യാർഥിയെ തല്ലാൻ ആവശ്യപ്പെടുന്ന വീഡിയോ പ്രചരിച്ചതോടെ രാജ്യമാകെ പ്രതിഷേധം ഉയർന്നിരുന്നു.

പരാതിയെ തുടർന്ന് അധ്യാപികക്കെതിരെ കേസുമെടുത്തു. എന്നാൽ, ഇതൊരു ചെറിയ പ്രശ്‌നമാണെന്നായിരുന്നു അധ്യാപികയുടെ ആദ്യ നിലപാട്. സംഭവത്തിൽ വർഗീയതയില്ലെന്നും കുട്ടി ഗൃഹപാഠം ചെയ്യാത്തതിനാൽ ചില വിദ്യാർത്ഥികളോട് തല്ലാൻ ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് അവർ പറഞ്ഞത്. താൻ ഭിന്നശേഷിക്കാരിയായതിനാലാണ് സഹപാഠികളെ ശിക്ഷിക്കാൻ ചുമതലപ്പെടുത്തിയതെന്നും അവർ വിശദീകരിച്ചു.

ഇതിനിടെ ഒരു മണിക്കൂർ നേരം മർദ്ദനമേറ്റെന്നുള്ള കുട്ടിയുടെ മൊഴി പുറത്ത് വന്നിരുന്നു. അഞ്ചിൻറെ ഗുണന പട്ടിക പഠിക്കാത്തതിനായിരുന്നു മർദ്ദനം. അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും രണ്ടാം ക്ലാസുകാരന്റെ മൊഴിയിൽ പറയുന്നു. ഒരു മണിക്കൂർ നേരം തന്നെ സഹപാഠികൾ മർദ്ദിച്ചു. താൻ അവശനായി. തന്റെ സഹോദരനാണ് വീഡിയോ പകർത്തിയത്. സഹോദരൻ മറ്റൊരു ആവശ്യത്തിനായി സ്കൂളിലെത്തിയതായിരുന്നു. അപ്പോഴാണ് സഹപാഠികൾ മർദ്ദിക്കുന്നത് കണ്ടതെന്നും കുട്ടിയുടെ മൊഴിയിലുണ്ട്.

Advertisement