മറ്റ് കുട്ടികളെ കാവൽ നിർത്തി; വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപിക കുടുങ്ങി

മിസോറി: കൗമാരക്കാരനായ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ഹൈസ്കൂൾ അധ്യാപിക അറസ്റ്റിലായി. അമേരിക്കയിലെ മിസോറിയിലാണ് സംഭവം. സ്കൂൾ ഗ്രൗണ്ടിൽ വെച്ച് 16 വയസുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്ന സമയങ്ങളിൽ മറ്റ് വിദ്യാർത്ഥികളെ കാവൽ നിർത്തിയിരുന്നു എന്നും കേസിലെ സാക്ഷി മൊഴികൾ വിശദമാക്കുന്നു.

പുലസ്കി കൗണ്ടിയിലെ ലാക്വി ഹൈസ്‍കൂളിൽ ഗണിത അധ്യാപികയായ ഹെയ്ലി നിഷേൽ എന്ന അധ്യാപികയെയാണ് ജനുവരി അഞ്ചിന് അറസ്റ്റ് ചെയ്തത്. കുടുംബത്തോടൊപ്പം താമസിക്കാനെന്ന പേരിൽ മിസോറിയിൽ നിന്ന് ടെക്സസിലേക്ക് പോയ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും മിസോറിയിലേക്ക് തിരികെ എത്തിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് അധികൃതർ. കുട്ടികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള നിയമങ്ങൾ പ്രകാരമുള്ള കുറ്റങ്ങളും, ബലാത്സംഗം, ശിശുപീഡനം തുടങ്ങിയവും അധ്യാപികക്കെതിരെ ചുമത്തിയിട്ടുണ്ട്.

സ്കൂളിലെ മറ്റൊരു വിദ്യാർത്ഥിയാണ് 26 വയസുകാരിയായ അധ്യാപികയും വിദ്യാർത്ഥിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചത്. പീഡനത്തിനിരയായ വിദ്യാർത്ഥി കാര്യങ്ങൾ തന്നോട് പറഞ്ഞിരുന്നുവെന്ന് ഈ വിദ്യാർത്ഥി മൊഴി നൽകി. 16 വയസുകാരന്റെ ശരീരത്തിലുണ്ടായ പോറലുകൾ അധ്യാപികയുടെ ലൈംഗിക പീഡന സമയത്ത് സംഭവിച്ചതാണെന്ന് കുട്ടി വെളിപ്പെടുത്തിയിരുന്നുവെന്നും ഈ മൊഴിയിലുണ്ട്. അതേസമയം വിദ്യാർത്ഥികളുമായി കൂടുതൽ അടുത്ത് ഇടപഴകുന്ന രീതിയായിരുന്നു ഹെയ്ലിക്ക് ഉണ്ടായിരുന്നതെന്നും ഇക്കാര്യം സ്കൂൾ പ്രിൻസിപ്പലിനും സൂപ്രണ്ടിനും അറിയാമായിരുന്നുവെന്നും നേരത്തെ താക്കീത് ചെയ്തിരുന്നുവെന്നും കോടതിയിലെ കേസ് രേഖകൾ പറയുന്നു.

പരാതി ലഭിച്ചതിന് പിന്നാലെ ഡിസംബറിൽ അധ്യാപികയുടെ ഫോൺ പരിശോധിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ വാറണ്ട് സമ്പാദിച്ചിരുന്നു. ഫോൺ ആവശ്യപ്പെട്ടപ്പോൾ മടിയൊന്നും കൂടാതെ അവർ ഫോണ് നൽകിയെന്നും എന്നാൽ പിന്നീട് അഭിഭാഷകന്റെ നിർദേശ പ്രകാരം അതിന്റെ പാസ്‍വേഡ് വെളിപ്പെടുത്താൻ വിസമ്മതിച്ചുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇലക്ട്രോണിക് സർവൈലൻസ് സംവിധാനങ്ങൾ ഉപയോഗിച്ച് ഫോൺ പരിശോധിച്ചപ്പോൾ പീഡനത്തിനിരയായ വിദ്യാർത്ഥിയും അധ്യാപികയും തമ്മിൽ തങ്ങളുടെ ബന്ധത്തെക്കുറിച്ച് സംസാരിക്കുന്ന ചാറ്റുകൾ കണ്ടെത്തിയെന്ന് കേസ് രേഖകൾ പറയുന്നുണ്ട്. എന്നാൽ ആരോപണങ്ങൾ അധ്യാപിക നിഷേധിച്ചു.

കേസ് നടപടികൾ പുരോഗമിക്കവെ ഡിസംബർ എട്ടാം തീയ്യതി അധ്യാപിക മിസോറിയിൽ നിന്ന് പോയത്. അറസ്റ്റ് ഒഴിവാക്കാനായിരുന്നു ഇതെന്നാണ് അധികൃതരുടെ വാദം. എന്ന് മടങ്ങിയെത്തും എന്ന് അറിയിക്കാതെയായിരുന്നു യാത്ര. അതേസമയം വിദ്യാർത്ഥിയുടെ അച്ഛന് ഇക്കാര്യങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നെന്ന് ആരോപിച്ച് ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. ആരോപണ വിധേയനായ അധ്യാപിക മിസോറിയിൽ നിന്ന് പോകുന്നതിന് മുമ്പ് വീട്ടിൽ വന്ന് മകനെ സന്ദർശിച്ചതായി ഇയാൾ പറ‌ഞ്ഞു. അതേസമയം താൻ കുറ്റക്കാരനല്ലെന്നാണ് അച്ഛന്റെ വാദം.

Advertisement