കള്ളപ്പണം വെളുപ്പിക്കൽ കേസ്: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ഇ ഡിയുടെ സമൻസ്

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയച്ചു. ഓഗസ്റ്റ് 24ന് ഹാജരാകമെന്നാണ് നിർദേശം. നേരത്തെ ആഗസ്റ്റ് 14ന് ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ അന്വേഷണ ഏജൻസി വിളിപ്പിച്ചിരുന്നു. എന്നാൽ, സംസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഒരുക്കങ്ങളുടെ തിരക്കിലാണെന്ന് ചൂണ്ടിക്കാട്ടി സോറൻ ഹാജരായിരുന്നില്ല

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഓഗസ്റ്റ് 14ന് ഇഡി ഓഫീസിൽ മൊഴിയെടുപ്പിന് ഹാജരാകമെന്നാവശ്യപ്പെട്ടാണ് ഇഡി സോറന് നോട്ടീസയച്ചത്. തിരക്കേറിയ ഷെഡ്യൂളും മുൻകൂട്ടി നിശ്ചയിച്ച യോഗങ്ങളും കണക്കിലെടുത്ത് മുഖ്യമന്ത്രി ഇന്ന് ഇഡിക്ക് മുമ്പാക ഹാജരായില്ലെന്നും സമൻസ് അയച്ച സമയത്തെ അദ്ദേഹം ചോദ്യം ചെയ്തെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

നേരത്തെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട മറ്റൊരു കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി സോറനെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ വർഷം നവംബർ 17 ന് ആയിരുന്നു ഒമ്പത് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യൽ. ഒരു ഡസനിലധികം ഭൂമി ഇടപാടുകളിലാണ് കേന്ദ്ര അന്വേഷണ ഏജൻസിയുടെ അന്വേഷണം തുടരുന്നത്.

Advertisement