ലാപ്ടോപ്, ടാബ്, പിസി ഇറക്കുമതിക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി അടിയന്തരമായി നിയന്ത്രിച്ചുകൊണ്ട് വ്യാഴാഴ്ച സർക്കാർ ഉത്തരവിറക്കായതായി റിപ്പോർട്ട്. ലൈവ് മിന്റ്, എൻഡിടിവി തുടങ്ങിയ മാധ്യമങ്ങാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

സാധുവായി ലൈസൻസുള്ളവർക്ക് നിയന്ത്രിതതമായ രീതിയിൽ ഇറക്കുമതിക്ക് അനുമതി നൽകുമെന്ന് അറിയിപ്പിൽ വ്യക്തമാക്കി. നിയന്ത്രിതമായി മാത്രമേ ഇറക്കുമതി അനുവദിക്കൂവെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് നോട്ടിഫിക്കേഷൻ പുറത്തിക്കിയത്. ഈ രം​ഗത്തെ പ്രാദേശിക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിരോധനമെന്നാണ് നി​​ഗമനം. ഡെൽ, എയ്സർ, സാംസങ്, എൽജി, പാനസോണിക്, ആപ്പിൾ, ലെനോവ, എച്ച്പി തുടങ്ങിയ കമ്പനികളാണ് പ്രധാനമായി ഇന്ത്യയിൽ ലാപ്ടോപ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ വിൽക്കുന്നത്. ഇവയുടെ യന്ത്രഭാ​ഗങ്ങൾ ഭൂരിപക്ഷവും ചൈന പോലുള്ള രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നു.

ഇ-കൊമേഴ്‌സ് പോർട്ടലുകളിൽ നിന്ന് പോസ്റ്റ് അല്ലെങ്കിൽ കൊറിയർ വഴി വാങ്ങിയവ ഉൾപ്പെടെ ഓൾ-ഇൻ-വൺ പേഴ്‌സണൽ കമ്പ്യൂട്ടർ അല്ലെങ്കിൽ അൾട്രാ സ്മോൾ ഫോം ഫാക്ടർ കമ്പ്യൂട്ടറിന്റെ ഇറക്കുമതിക്ക് ഇറക്കുമതി ലൈസൻസ് നിയന്ത്രണങ്ങളിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ട്.
ബാഗേജ് ചട്ടങ്ങൾ പ്രകാരം ഇറക്കുമതിക്ക് നിയന്ത്രണങ്ങൾ ബാധകമല്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് വിജ്ഞാപനത്തിൽ വ്യക്തമാക്കി.

Advertisement