വീട്ടിൽ നിന്ന് ദുർഗന്ധം; പരിശോധനയിൽ പൊലീസ് കണ്ടത് അഴുകിയ രണ്ട് മൃതദേഹങ്ങൾ, തൊട്ടരികെ തുടിക്കുന്ന ഒരു ജീവൻ!

ഡെറാഡൂൺ: കഴിഞ്ഞ ദിവസം വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പരാതി പെട്ടതിനെ തുടർന്നാണ് പൊലീസ് പരിശോധനയ്ക്കെത്തിയത്. വീടിനകത്ത് കയറി പരിശോധന നടത്തിയ പൊലീസുകാരെ പോലും ഞെട്ടിച്ചതായിരുന്നു ആ കാഴ്ച. മരിച്ച നിലയിൽ കിടക്കുന്ന യുവ ദമ്പതികളുടെ അരികിൽ നവജാത ശിശു ജീവനോടെ ഇരിക്കുന്നു.

25- ഉം 22- ഉം വയസ് പ്രായമുള്ള യുവാവിന്റെയും യുവതിയുടെയും മൃതദേഹത്തിന് മൂന്ന് ദിവസമെങ്കിലും പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആറ് ദിവസം മാത്രമായിരുന്നു കുട്ടിക്ക് പ്രായം. നിർജലീകരണം മൂലം അവശനായിരുന്നു കുട്ടി. ഉടൻ മെഡിക്കൽ കോളേജിലെത്തിച്ച കുട്ടിക്ക് ചികിത്സ നൽകി ജീവൻ നിലനിർത്തി.

കുട്ടി സുരക്ഷിതനാണെന്ന് ഡോക്ടർമാർ അറിയിച്ചു. കുഞ്ഞിനെ നിർജലീകരണം സംഭവിച്ച അവസ്ഥയിലായിരുന്നു ഇവിടെ എത്തിച്ചത്. ഉടൻ ആവശ്യമായ ദ്രാവകം നൽകി. ഇപ്പോ അവന്റെ ആരോഗ്യ നില മികച്ചതാണ്. പരിക്കുകളൊന്നും അവന് സംഭവിച്ചിട്ടില്ലെന്നും ഐസിയുവിൽ നിരീക്ഷണത്തിലാണെന്നും മെഡിക്കൽ കോളേജ് ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. യൂസഫ് റിസ്വി പറഞ്ഞു,

ഉത്തർപ്രദേശിലെ സഹാറൻപൂർ സ്വദേശികളാണ് ഇരുവരും. കാഷിഫ്, ഭാര്യ അനം എന്നിവർക്കാണ് ജൂൺ എട്ടിനാണ് ആൺകുഞ്ഞ് ജനിച്ചത്. നാലുമാസം മുമ്പായിരുന്നു ദമ്പതികൾ ടർണർ റോഡിൽ വാടകയ്ക്ക് താമസം തുടങ്ങിയത്. ഇയാൾ ഈ പ്രദേശത്ത് ക്രെയിൻ ഓപ്പറേറ്ററായി ജോലി ചെയ്ത് വരികയായിരുന്നു. അനം ജോലിക്കൊന്നും പോയിരുന്നില്ല. ഒരു വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. സാമ്പത്തിക പ്രശ്നമാകാം ഇരുവരുടെയും ആത്മഹത്യക്ക് കാരണമായതെന്ന് പൊലീസ് പറഞ്ഞു. അവർ വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞതായും പൊലീസ് അറിയിച്ചു.

Advertisement