ഇന്ത്യ 2013-ൽ ഉണ്ടായിരുന്നതിൽനിന്ന് വ്യത്യസ്തം; വൻ മാറ്റമെന്ന് മോർഗൻ സ്റ്റാൻലി റിപ്പോർട്ട്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൽ, ലോകക്രമത്തിൽ‌ ഇന്ത്യ നിർണായക സ്ഥാനത്തെത്തിയെന്നും ഏഷ്യയുടെയും ലോകത്തിന്റെ തന്നെയും വളർച്ചയുടെ പ്രധാന ഘടകമായെന്നും അമേരിക്കൻ നിക്ഷേപക സ്ഥാപനമായ മോർഗൻ സ്റ്റാൻലിയുടെ റിപ്പോർട്ട്. 2014 മുതൽ ഇന്ത്യയിൽ സംഭവിച്ച മാറ്റങ്ങളെ വിദേശ നിക്ഷേപകർ കണക്കിലെടുക്കുന്നില്ലെന്നും റിപ്പോർട്ട് സംശയിക്കുന്നു.

‘‘ഇന്നത്തെ ഇന്ത്യ 2013-ൽ ഉണ്ടായിരുന്നതിൽനിന്ന് വ്യത്യസ്തമാണ്. 10 വർഷം കൊണ്ട് വിപണിയിൽ വലിയ തോതിലുള്ള ഗുണപരമായ മാറ്റങ്ങളുണ്ടായി. ഇന്ത്യ ലോകക്രമത്തിൽ മികച്ച സ്ഥാനം നേടുന്നതിന് ഇത് കാരണമായി. ഒരു ദശാബ്ദത്തിനുള്ളിലാണ് ഇന്ത്യയിൽ ഈ മാറ്റമുണ്ടായത്. ഏഷ്യയിലെ ഏറ്റവും ശക്തിയായി ഇന്ത്യ വളരും.’’ റിപ്പോർ‌ട്ട് പറയുന്നു

2014 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റതിനുശേഷം സംഭവിച്ച 10 വലിയ മാറ്റങ്ങളും റിപ്പോർട്ടിലുണ്ട്. കോർപറേറ്റ് നികുതിയിൽ തുല്യത കൊണ്ടുവന്നു. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നിക്ഷേപത്തിന് വേഗം കൈവന്നു. ഒരു ഡസനിലധികം വ്യത്യസ്ത കേന്ദ്ര-സംസ്ഥാന നികുതികളെ ജിഎസ്ടിയുടെ കീഴിലാക്കി ഏകീകൃത നികുതി സംവിധാനം കൊണ്ടുവന്നു. ജിഡിപിയിൽ ഡിജിറ്റൽ ഇടപാടുകളുടെ വർധിച്ചുവരുന്ന വിഹിതം സമ്പദ്‌വ്യവസ്ഥയുടെ പുരോഗതിയെ സൂചിപ്പിക്കുന്നു. ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് സബ്‌സിഡി കൈമാറ്റം, പാപ്പരത്ത നടപടികളിലെ മാറ്റം, വിദേശനിക്ഷേപത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുക, കോർപറേറ്റ് ലാഭത്തിന് സർക്കാർ പിന്തുണ, റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് പുതിയ നിയമം എന്നിവയാണ് മറ്റ് സുപ്രധാന മാറ്റങ്ങൾ.

ജിഡിപിയിലെ ഉൽപാദന, മൂലധന ചെലവുകളുടെ ശതമാനം തുടർച്ചയായി വർധിക്കുന്നു. കയറ്റുമതി വിപണി വിഹിതം 2031 ഓടെ ഇരട്ടിയിലധികമായി 4.5 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.’’ – റിപ്പോർട്ട് വിലയിരുത്തുന്നു.

Advertisement