മോഡലുകളെ നിർബന്ധിച്ച് വേശ്യാവൃത്തിക്ക് എത്തിച്ച നടി അറസ്റ്റിൽ

മുംബൈ: മോഡലുകളെ നിർബന്ധിച്ച് വേശ്യാവൃത്തിയിലേക്കു കൊണ്ടുവന്നെന്ന കേസിൽ ഭോജ്പുരി നടി സുമൻ കുമാരിയെ മുംബൈ പൊലീസ് ക്രൈം ബ്രാഞ്ച് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. സുമൻ കുമാരി അനധികൃത തടങ്കലിലാക്കിയ മൂന്നു വനിതകളെ മുംബൈ പൊലീസ് രക്ഷപ്പെടുത്തുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

പ്രിവൻഷൻ ഓഫ് ഇമ്മോറൽ ട്രാഫിക്കിങ് ആക്ട് (പിഐടിഎ) നിയമം വച്ചാണ് എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്. സുമന്റെ കൂട്ടാളിയായ പുരുഷനെയും പൊലീസ് തിരയുന്നു. ഇയാളാണ് ഇടപാടുകാർക്കും സുമനുമിടയിൽ പാലമായി പ്രവർത്തിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

ആരെ കോളനി മേഖലയിലെ റോയൽ പാം ഹോട്ടലിൽ മോഡലുകളെ വേശ്യാവൃത്തിക്ക് എത്തിച്ചുനൽകാറുണ്ടെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് ഹോട്ടൽ റെയ്ഡ് ചെയ്തത്. വേശ്യാവൃത്തി നടത്തി പണം കൈക്കലാക്കുന്ന റാക്കറ്റാണ് ഇവിടെ പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. സിനിമകളിൽ അവസരം തേടി മുംബൈയിലെത്തുന്ന യുവതികളെ അവരുടെ സാഹചര്യം ചൂഷണം ചെയ്ത് നിർബന്ധിപ്പിച്ചാണ് ഈ മേഖലയിലേക്ക് സുമൻ എത്തിച്ചരുന്നത്.

വിവരം ലഭിച്ച പൊലീസ് സുമൻ കുമാരിയെന്ന വ്യാജ പേരിൽ ആവശ്യക്കാരിയെന്നതരത്തിൽ ഒരാളെ ഹോട്ടലിലേക്ക് അയച്ചു. ഇതിൽ റാക്കറ്റ് കുടുങ്ങുകയായിരുന്നു. ഓരോ മോഡലിനും 50,000 – 80,000 രൂപ വരെയാണ് പ്രതിയായ സുമൻ കുമാരി വിലപേശിയിരുന്നത്. പിന്നാലെ പൊലീസ് സംഘം സ്ഥലത്തെത്തി ഇവരെ പിടികൂടുകയായിരുന്നു.

ഇരുപത്തിനാലുകാരിയായ ഭോജ്പുരി നടിയായ സുമൻ കഴിഞ്ഞ ആറു വർഷമായി മുംബൈയിലാണ് താമസം. ഭോജ്പുരി സിനിമകളായ ലൈല മജ്നു, ബാപ് നംബാരി, ബേട്ട ദാസ് നംബാരി തുടങ്ങിയവയിൽ അഭിനയിച്ചിട്ടുണ്ട്. ചില ഒടിടി പ്ലാറ്റ്ഫോം ഷോകളിലും അഭിനയിച്ചിട്ടുണ്ട്. ഹിന്ദി, പഞ്ചാബി, ഭോജ്പുരി ഭാഷകളിൽ പാട്ടുകളിൽ സുമൻ മുഖം കാണിച്ചിട്ടുണ്ട്. കരിയറിൽ പ്രതിസന്ധി നേരിടുന്ന മോഡലുകളെയാണ് നിർബന്ധിത വേശ്യാവൃത്തിയിലേക്ക് സുമൻ എത്തിച്ചിരുന്നത്. മോഡലുകളുമായി നിർബന്ധിത കരാർ ഇവർ ഏർപ്പെടുമായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

Advertisement