എടിഎമ്മിൽ നിന്ന് കിട്ടിയ കീറിയ നോട്ടുകൾ കിട്ടിയിട്ടുണ്ടോ? വിഷമിക്കേണ്ട മാറ്റിക്കിട്ടും, ചെയ്യേണ്ടത് ഇത്

ന്യൂഡൽഹി: എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ചിലപ്പോഴെങ്കിലും കീറിയ നോട്ടുകൾ ലഭിക്കാറുണ്ട്.

അപ്പോൾ എന്തു ചെയ്യണമെന്ന് അറിയാതെ ചിലരെങ്കിലും ആശയക്കുഴപ്പിലാവാറുമുണ്ട്. കടകളിലോ ബസിലോ കീറിയ നോട്ടുകൾ കൊടുത്താൽ പലരും എടുക്കാറില്ല എന്നതാണ് ആശയക്കുഴപ്പത്തിന് നിദാനം. എന്നാൽ ഇത്തരം കേസുകളിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിദഗ്ധർ പറയുന്നത്.

ബാങ്കിന്റെ സഹായത്തോടെ കീറിയ നോട്ടുകൾ മാറ്റി എടുക്കാൻ സാധിക്കും. ഇതിന് ബാങ്ക് പ്രത്യേക ചാർജ് ഒന്നും ഈടാക്കുന്നില്ല. 2016 ജൂലൈയിലെ റിസർവ് ബാങ്ക് സർക്കുലർ അനുസരിച്ച്‌ കീറിയ നോട്ടുകൾ ബാങ്കുകൾ നിർബന്ധമായി മാറ്റി നൽകേണ്ടതാണ്. കീറിയ നോട്ടുകൾ മാറ്റി നൽകണമെന്ന ഇടപാടുകാരന്റെ അപേക്ഷ ബാങ്കുകൾ നിരസിക്കരുത് എന്ന് അർത്ഥം. ബാങ്കുകൾ അപേക്ഷ നിരസിക്കുകയാണെങ്കിൽ ബാങ്കിനെതിരെ പതിനായിരം രൂപ പിഴ ചുമത്താവുന്നതാണെന്നും സർക്കുലറിൽ പറയുന്നു.

എടിഎമ്മിൽ നിന്ന് കീറിയതോ മുഷിഞ്ഞതോ ആയ നോട്ടുകൾ ലഭിച്ചാൽ അതിന്റെ പരിപൂർണ ഉത്തരവാദിത്തം അതത് ബാങ്കിന്റേതാണ്. ബാങ്കിലെ ജീവനക്കാർ നോട്ടിലെ സീരിയൽ നമ്ബർ, വാട്ടർ മാർക്ക് ഉൾപ്പെടെയുള്ളവ പരിശോധിച്ച ശേഷം നോട്ടുകൾ മാറ്റി നൽകണം.

പക്ഷേ, നോട്ടുകൾ മാറ്റി നൽകുന്നതിന് പരിധി ഉണ്ട്. ഒരാൾക്ക് ഒരു സമയം 20 നോട്ടുകൾ വരെ മാറ്റാം. എന്നാൽ മൂല്യം 5000 രൂപ കടക്കാനും പാടില്ല. തീപ്പിടിച്ചും മറ്റും നോട്ടിന്റെ സീരിയൽ നമ്പർ അടക്കം തിരിച്ചറിയാൻ കഴിയാതെ വന്നാൽ മാറ്റി കിട്ടാൻ റിസർവ് ബാങ്കിന്റെ ഇഷ്യു ഓഫീസിൽ തന്നെ നൽകണം.

എടിഎമ്മിൽ നിന്ന് കീറിയ നോട്ടുകൾ ലഭിച്ചാൽ, എടിഎമ്മിന്റെ നിയന്ത്രണമുള്ള ബാങ്കിൽ തന്നെ പോകണം. രേഖാമൂലം പരാതി നൽകുക എന്നതാണ് അടുത്ത നടപടി. പണം പിൻവലിച്ച ദിവസം, സമയം, സ്ഥലം തുടങ്ങി പിൻവലിക്കലുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങുന്നതായിരിക്കണം അപേക്ഷ. ഇടപാട് നടത്തിയതിന്റെ സ്ലിപ്പും അപേക്ഷയുടെ കൂടെ വെയ്ക്കണം. സ്ലിപ്പ് ലഭിച്ചില്ലായെങ്കിൽ മൊബൈലിൽ ലഭിച്ച ഇടപാടുമായി ബന്ധപ്പെട്ട സന്ദേശത്തിന്റെ വിശദാംശങ്ങൾ കാണിക്കണം. ഇതിന് ശേഷം ബാങ്ക് ഉദ്യോഗസ്ഥൻ നോട്ടുകൾ പരിശോധിച്ച്‌ ബോധ്യപ്പട്ടതിന്റെ അടിസ്ഥാനത്തിൽ നോട്ടുകൾ മാറ്റി നൽകുന്നതാണ്.

Advertisement