വൻ പദ്ധതികളോടെ എടിഎം മോഷണം, സിസിടിവിയും തകർത്തു; ചെയ്തത് അബദ്ധമായിരുന്നെന്ന് അറിഞ്ഞത് പിന്നീട്

മുംബൈ: എടിഎം കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിച്ച കള്ളന്മാർക്ക് പക്ഷേ പണമൊന്നും ലഭിക്കാതെ മടങ്ങേണ്ടി വന്നു. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പണം നിറയ്ക്കാതെ വെച്ചിരുന്ന മെഷീനായിരുന്നു വൻ പദ്ധതികളോടെ വന്ന് പുലർച്ചെ രണ്ട് മണിക്ക് കുത്തിത്തുറന്നത് എന്ന് പൊലീസ് അധികൃതർ അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

മഹാരാഷ്ട്രയിലെ പൽഗാറിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. മസ്‍വാൻ ഗ്രാമത്തിലുള്ള ഒരു ദേശസാത്കൃത ബാങ്കിന്റെ എടിഎമ്മാണ് കള്ളന്മാർ നശിപ്പിച്ചത്. പുലർച്ചെ രണ്ട് മണിയോടെ എത്തിയ മോഷണ സംഘം എടിഎം മെഷീനിലെ പണം സൂക്ഷിക്കുന്ന പെട്ടി കുത്തിത്തുറന്നു. തെളിവ് നശിപ്പിക്കാൻ എടിഎം കിയോസ്കിനുള്ളിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ ആദ്യം തന്നെ തകർത്തിരുന്നു. എന്നാൽ മെഷീൻ തകർത്തിട്ടും ഇവർക്ക് പണമൊന്നും അപഹരിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പണം നിറയ്ക്കാതെ ഈ എടിഎം മെഷീൻ ബാങ്ക് ഉദ്യോഗസ്ഥർ മാറ്റിവെച്ചിരിക്കുകയായിരുന്നുവെന്ന് ബാങ്ക് ഉദ്യോഗസ്ഥർ പറഞ്ഞു. മെഷീനും സിസിടിവികളും തകർത്തതിന് കള്ളന്മാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം തുടങ്ങി

Advertisement