അവിഹിത ബന്ധത്തിനൊടുവിൽ അരുംകൊല, യുവാവിനെ കൊന്ന് കനാലിൽ തള്ളിയത് ഓട്ടോ ഡ്രൈവറും ഭാര്യയും ചേർന്ന്

കമ്പം: തമിഴ്നാട് കമ്പത്ത് ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ ഓട്ടോ ഡ്രൈവറും ഭാര്യയും ചേർന്ന് കൊലപ്പെടുത്തി. മൃതദേഹം മുല്ലപ്പെരിയാറിൽ നിന്ന് വൈഗയിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിൽ തള്ളി. പ്രതികൾ പോലീസിൽ കീഴടങ്ങി. മൃതദേഹം ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഭാര്യയുമായുള്ള അവിഹിത ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

കമ്പം നാട്ടുകാൽ തെരുവിൽ താമസിക്കുന്ന പ്രകാശാണ് കൊല്ലപ്പെട്ടത്. ഇവിടുത്തെ ഓട്ടോ ഡ്രൈവർ വിനോദ് കുമാർ, ഭാര്യ നിത്യ, മൃതദേഹം നീക്കം ചെയ്യാൻ സഹായിച്ച വിനാദ് കുമാറിന്റെ സുഹൃത്ത് രമേശ് എന്നിവരാണ് കേസിലെ പ്രതികൾ. പ്രകാശിന് വിനാദ് കുമാറിന്റെ ഭാര്യ നിത്യയുമായി അവിഹിത ബന്ധം ഉണ്ടായിരുന്നു. തന്റെ നഗ്ന ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയാണ് പ്രകാശ് പീഡിപ്പിച്ചിരുന്നതെന്നാണ് നിത്യ പറയുന്നത്.

ഇത് കണ്ടെത്തിയ വിനോദ് പ്രകാശിനെ വധിക്കാൻ പദ്ധതി തയാറാക്കി. ഇതിനിടെ ഈ മാസം 21 മുതൽ ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് പ്രകാശിന്റെ ഭാര്യ കനിമൊഴി പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങിയിരുന്നു. മൊബൈൽ ഫോണിലെ കോളുകൾ പൊലീസ് പരിശോധിച്ചപ്പോൾ നിത്യയുമായി നിരന്തരം ഏറെ നേരം സംസാരിച്ചിരുന്നതായും കണ്ടെത്തി.

പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് വ്യക്തമായതോടെ വിനോദും നിത്യയും വില്ലേജ് ഓഫീസർ കണ്ണന് മുന്നിലെത്തി കുറ്റം ഏറ്റു പറഞ്ഞു. കണ്ണൻ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്നാണ് ഇരുവരും കീഴടങ്ങിയത്. സംഭവ ദിവസം പ്രകാശ്, വിനോദ് കുമാറിനൊപ്പം അയാളുടെ വീട്ടിലെത്തി മദ്യപിച്ചു. മദ്യ ലഹരിയിലായതോടെ വിനോദ് കുമാർ പ്രകാശിൻറെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തി.

ഭാര്യ നിത്യയും ഇതിന് സഹായിച്ചു. പിന്നീട് ഓട്ടോഡ്രൈവറും സുഹൃത്തുമായ രമേശിനെ വിളിച്ചുവരുത്തി. മൂവരും ചേർന്ന് രാത്രി ഓട്ടോയിൽ മൃതദേഹം കയറ്റി ഉത്തമപാളയം ബൈപ്പാസ് റോഡിലെ മുല്ലപ്പെരിയർ പുഴയിൽ തള്ളുകയായിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല

Advertisement