പോരുവഴി സർക്കാർ സ്കൂളിൽ സമരത്തെത്തുടര്‍ന്ന് പോലീസ് ലാത്തിഅടി;നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്

ചക്കുവള്ളി : പോരുവഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സമരത്തെത്തുടര്‍ന്ന് പൊലീസ് ലാത്തിചാര്‍ജ്ജ്. നിരവധികുട്ടികള്‍ക്ക് ലാത്തിഅടിയേറ്റു. മർദ്ദനദൃശ്യം മൊബൈലിൽ പകർത്താൻ ശ്രമിച്ച വിദ്യാർത്ഥികളുടെ ഫോണുകൾ ബലമായി പോലീസ് പിടിച്ചെടുത്തതായും പരാതിയുണ്ട്. രാവിലെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം സ്കൂളിലുണ്ടായ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ സമരം നടത്തിയ വിദ്യാർത്ഥികൾക്ക് നേരെയാണ് പോലീസ് അതിക്രമം ഉണ്ടായത്. മൂന്ന് വിദ്യാർത്ഥികൾക്ക് സാരമായി പരിക്കേറ്റു.സ്കൂൾ വളപ്പിൽ കടന്ന് 17 വയസിൽ താഴെ പ്രായമുള്ള കുട്ടികളെ ക്രൂരമായി തല്ലിച്ചതച്ച പോലീസ് നടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. അതിനിടെ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും നരനായാട്ട് നടത്തിയ പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടും വിദ്യാർത്ഥികൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി,ഡിജിപി,മനുഷ്യാവകാശ കമ്മീഷൻ, ബാലാവകാശ കമ്മീഷൻ, എസ്.പി, ഡിവൈഎസ്പി എന്നിവർക്ക് പരാതി നൽകി.

ശാസ്താംകോട്ട സി.ഐ അനൂപ് സ്കൂളിലെത്തി വിദ്യാർത്ഥികളുടെ മൊഴിയെടുത്തു.പ്ലസ് ടു വരെ പഠിക്കുന്ന പെൺകുട്ടികൾക്ക് യൂണിഫോം നൽകുന്നതിന് അളവെടുക്കാനെത്തിയ തയ്യൽക്കാരനായ ശുരനാട് വടക്ക് സ്വദേശി ലൈജു ഡാനിയേൽ(41) കുട്ടികളോട് അപമര്യാദയായി പെരുമാറിയിരുന്നു.
വിദ്യാർത്ഥിനികളുടെ ശരീരത്തിൽ സ്പർശിക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തെന്നാണ് പരാതി.വിദ്യാർത്ഥിനികളുടെ പരാതിയെ തുടർന്ന് ശൂരനാട് പോലീസ് കസ്‌റ്റഡിയിലെടുത്ത തയ്യൽക്കാരൻ റിമാന്റിലാണ്.

അതേസമയം സ്കൂളിലെ തുണിവിതരണവുമായിബന്ധപ്പെട്ട അനിഷ്ട സംഭവത്തിന് അടിയന്തര നടപടി സ്വീകരിച്ചെങ്കിലും അതിന്‍റെ പേരില്‍ ഒരുവിഭാഗം സ്കൂളിനെ അപകീര്‍ത്തിപ്പെടുത്താനും വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച് സമൂഹത്തില്‍ അവമതിപ്പുണ്ടാക്കാനും ശ്രമിക്കുന്നതായി പരാതിയുണ്ട്. പിടിഎ ഭാരവാഹികളോടുള്ള എതിര്‍പ്പ് സ്കൂളിലെ യൂണിഫോം രീതിയോടുള്ള എതിര്‍പ്പ് ഇതെല്ലാം പലരും അനവസരത്തില്‍ വിനിയോഗിക്കുകയാണ്. മികച്ച നിലയില്‍പ്രവര്‍ത്തിക്കുന്ന പ്രീപ്രൈമറിമുതല്‍ പ്ളസ്ടു വരെയുള്ള പ്രസിദ്ധ പാരമ്പര്യമുള്ള സ്കൂളിനെ മോശപ്പെടുത്തി കാണിക്കാനാണ് നീക്കമെന്ന് പിടിഎ കമ്മിറ്റിയിലും അഭിപ്രായമുയര്‍ന്നു.

Advertisement