മൊബൈല്‍ ഫോണ്‍ അഡിക്ഷന്‍, കൊല്ലത്ത് പത്താംക്ലാസുകാരി വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ

കൊല്ലം. കോട്ടക്കലില്‍ പത്താംക്ലാസുകാരി വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടു.

കോട്ടക്കൽ സ്വദേശികളായ രതീഷ് സിന്ധു ദമ്പതികളുടെ മകൾ ശിവാനി (15) യാണ് മരിച്ചത്.അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വീട്ടുകാര്‍ വിലക്കിയിരുന്നു.ഇതിന്‍റെ പേരിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക നിഗമനം.

ശിവാനിയുടെ ഫോൺ ഉപയോഗം നേരത്തെ വീട്ടുകാർ വിലക്കിയിരുന്നു. എന്നാൽ പിന്നീട് കുട്ടി നിർബന്ധം പിടിച്ചതോടെ വീണ്ടും ഫോൺ നൽകി. കഴിഞ്ഞദിവസം ഫോണിൽ സുഹൃത്തുക്കളുമായി നിരന്തരം സംസാരിക്കുന്നത് അമ്മ വിലക്കി. ഇതിനുശേഷമാണ് ശിവാനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വാടക വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വൈകുന്നേരത്തോടെ പോസ്റ്റ്മോർട്ടം നടത്തും. വിദേശത്തുള്ള പിതാവ് നാട്ടിലെത്തിയ ശേഷമാകും സംസ്കാരം.

പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം പഠനത്തെത്തകര്‍ത്തെന്ന് കത്തെഴുതിവച്ച് നാവായിക്കുളത്ത് പ്ളസ് വണ്‍ വിദ്യാര്‍ഥിനി ജീവ കഴിഞ്ഞദിവസം തൂങ്ങിമരിച്ചിരുന്നു.

കോവിഡ് സമയത്ത് കുട്ടികളിലേക്ക് കൂടുതല്‍ അടുത്ത മൊബൈല്‍ ഫോണ്‍ ഇപ്പോള്‍അതിന്‍റെ ആവശ്യമില്ലാതിരുന്നിട്ടും വേര്‍പിരിയാത്ത നിലയാണ്. വീട്ടുകാര്‍ മൊബൈല്‍ വിലക്കുന്നത് താങ്ങാനാവാത്ത നിലയാണ് പലര്‍ക്കും. ഗയിമുകള്‍മാത്രമല്ല, യു ട്യൂബ് വിഡിയോകളും വില്ലനാണെന്ന് ജീവയുടെ മരണം വെളിവാക്കുന്നു.

Advertisement