കരുനാഗപ്പള്ളി. നഗരസഭയിൽ സമ്പൂർണ്ണ കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ചവറ കോലത്ത് മുക്കിൽ നിന്നും കരുനാഗപ്പള്ളി നഗരസഭാ താച്ചയിൽ മുക്കിലുള്ള ടാങ്കിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള പൈപ്പ് ഇടുന്ന പ്രവർത്തനങ്ങൾ സി ആർ മഹേഷ് എംഎൽ എ ഉദ്ഘാടനം ചെയ്തു.
കൊല്ലം ഞാങ്കടവ് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കൊല്ലം ഭാഗത്തേക്ക് ശാസ്താംകോട്ട ശുദ്ധജല തടാകത്തിൽ നിന്നുള്ള ശുദ്ധജലവിതരണം ആവശ്യമില്ലാതെ ആകും. അതിനാൽ ശാസ്താംകോട്ടയിൽ നിന്നുള്ള പൈപ്പ് ലൈൻ വഴിയുള്ള കുടിവെള്ള വിതരണം ചവറകോലത്ത് മുക്കിൽ നിന്നും ദേശീയപാത വഴി കരുനാഗപ്പള്ളിയിൽ എത്തിച്ച് ലാലാജി മുക്ക് വഴി പടിഞ്ഞാറോട്ട് തറയിൽ മുക്ക് ചക്കാല മുക്ക് വഴി താച്ചയിൽ മുക്കിലുള്ള ജലസംഭരണ ടാങ്കിൽ എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്.
സി ആർ മഹേഷ് എംഎൽഎ 2022ൽ അന്നത്തെ ജല വിഭവ വകുപ്പ് മന്ത്രിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി രൂപം കൊള്ളുന്നത് .ഈ പ്രവൃത്തിക്കായി അമൃത പദ്ധതിയിൽ 17.4 കോടി രൂപയാണ് അനുവദിച്ചിരുന്നത്. നഗരസഭ അമൃത് പദ്ധതി വിഹിതത്തിൽ നിന്നും 40 ലക്ഷത്തോളം രൂപ ദേശീയപാത വിഭാഗത്തിൽ ലൈസൻസ് ഫീസ് ആയും ഗ്യാരണ്ടി തുകയായും കെട്ടിവച്ചു. പൈപ്പ് സ്ഥാപിക്കുന്നതിനായി 14.9 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭിച്ചിരുന്നു. പൈപ്പ് സ്ഥാപിക്കുന്ന പ്രവർത്തി എത്രയും വേഗം പൂർത്തീകരിക്കുമെന്ന് നഗരസഭ ചെയർമാൻ പി സോമരാജൻ അറിയിച്ചു.
രണ്ടാംഘട്ടമായി എല്ലാ വീടുകളിലും ഉപയോഗിച്ച് പൈപ്പ് ലൈൻ സ്ഥാപിച്ച് കുടിവെള്ള വിതരണം സമ്പൂർണ്ണമാക്കുകയാണ് ലക്ഷ്യം. ഇതിന് ആവശ്യമായി തുകയും ഉടൻ അനുവദിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന്സി ആർ മഹേഷ് എംഎൽഎ അഭിപ്രായപ്പെട്ടു. കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ പി സോമരാജൻ അധ്യക്ഷത വഹിച്ചു പേഴ്സൺ ബീന ജോൺസൺ സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി രാജു ആശ അനിൽ ബി മോഹൻദാസ് മുനമ്പത്ത് ഗഫൂർ, കൗൺസിലർമാർ, കേരള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ നഗരസഭാ സെക്രട്ടറി സന്ദീപ് അസി. എൻജിനീയർബിജു, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു




































