അന്യജീവനുവേണ്ടി സ്വജീവന്‍ ത്യജിച്ചു,തിരയില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ഇറങ്ങിയ യുവാവ് കടലില്‍ മുങ്ങി മരിച്ചു

പരവൂര്‍.തിരകൊണ്ടുപോയത് ഒരു മനുഷ്യ സ്നേഹിയെ പൊഴിക്കരയില്‍ തിരയില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ഇറങ്ങിയ യുവാവ് കടലില്‍ മുങ്ങി മരിച്ചു. പുനലൂര്‍ കാഞ്ഞിരമല അന്‍സ് മന്‍സിലില്‍ സലാഹുദ്ദീന്റെ മകന്‍ അന്‍സാര്‍(31) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെ പരവൂര്‍-കൊല്ലം തീരദേശറോഡിലൂടെ ബൈക്കില്‍ പോകുകയായിരുന്ന അന്‍സാര്‍, രണ്ടു പെണ്‍കുട്ടികളും ഒരു യുവാവും അടങ്ങുന്ന സംഘം തിരയില്‍ അപകടത്തില്‍പ്പെട്ടതു കണ്ട് ബൈക്ക് നിര്‍ത്തി രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തിരയില്‍പ്പെട്ട് കടലില്‍ പോകുകയായിരുന്നു.
മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ പെട്ടന്നുതന്നെ കടലില്‍ നിന്ന് എടുത്തെങ്കിലും മരിച്ചിരുന്നു. കൊട്ടാരക്കരയിലെ മാക്‌സ് ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയുടെ സെയില്‍ മാനേജര്‍ ആയിരുന്നു. പരവൂരില്‍ ഉപഭോക്താവിനെ കാണാന്‍ എത്തിയതായിരുന്നു. പരവൂര്‍ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം നെടുങ്ങോലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരവൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ഇന്ന് പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും. ഭാര്യ: റഹിനഫാത്തിമ ഏഴുമാസം ഗര്‍ഭിണിയാണ്. മാതാവ് സീനത്ത്.

Advertisement