പുനലൂർ താലൂക്ക് ആശുപത്രിയിൽ കുത്തിവെപ്പ് എടുത്ത രോഗികൾക്ക് ശാരീരിക അസ്വാസ്ഥ്യം

പുനലൂർ. താലൂക്ക് ആശുപത്രിയിൽ കുത്തിവെപ്പ് എടുത്ത രോഗികൾക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായ സംഭവം:

രോഗികളുടെ ആരോഗ്യ നില തൃപ്തികരം. നിലവിൽ ഇവർക്ക് ആരോഗ്യപ്രശ്നങ്ങളില്ല.. അതേ സമയം സംഭവത്തിൽ വിശദീകരണം തേടി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തും.

ഇന്നലെ വൈകിട്ടോടായിരുന്നു സംഭവം. താലൂക്ക് ആശുപത്രിയിൽ വിവിധ രോഗങ്ങൾക്കായി ചികിത്സ തേടിയ എത്തിയവർക്ക് കുത്തിവെപ്പെടുത്തു. ഒരു മണിക്കൂറിനു ശേഷം കുത്തിവെപ്പെടുത്ത ഈ 11 പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അഞ്ച് വയസിൽ താഴെയുള്ള 3 കുട്ടികളുൾപ്പടെയുള്ളവർക്കാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഈ കുട്ടികളെ രാത്രി തന്നെ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയി.

പട്ടാഴി സ്വദേശിയായ തുളസീധരനെ അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് രാത്രി ഏറെ വൈകി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുണ്ടായിരുന്നവരെ താലൂക്ക് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു..മരുന്ന് മാറി കുത്തിവെച്ചതെന്നായിരുന്നു കൂട്ടിരിപ്പുകാരുടെ ആരോപണം. എന്നാൽ ആന്റിബയോട്ടിക്കുകളെ നേർപ്പിക്കാൻ ഉപയോഗിക്കുന്ന ലായനിയിൽ നിന്ന് അണുബാധയുണ്ടായെന്നാണ് ആശുപത്രി അധികൃതരുടെ വാദം…24 മണിക്കൂർ നിരീക്ഷണത്തിലാണ് ഈ രോഗികൾ. നിലവിൽ ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. സംഭവത്തിൽ വിശദ പരിശോധനയ്ക്കായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് താലൂക്ക് ആശുപത്രിയിലെത്തും.

.

Advertisement