നെടുംകുതിരയെടുപ്പും ഗജ സംഗമവും ആവേശമായി

ചാത്തന്നൂര്‍: ആവേശകരമായ നെടുംകുതിരയെടുപ്പും ഗജസംഗമവും കെട്ടുകാഴ്ചകളും ചാത്തന്നൂര്‍ ഭൂതനാഥക്ഷേത്രത്തിലെ ഉത്സവത്തെ അവിസ്മരണീയമാക്കി.ക്ഷേത്രത്തിലെ ആചാരനുഷ്ടാനങ്ങളുടെ തുടർച്ചയെന്നോണം ഉത്സവബലി തുടർന്ന് ആനയൂട്ട് 
പകല്‍ മൂന്നരയോടെ ഭക്തജനങ്ങള്‍ നേര്‍ച്ചയായി എഴുന്നള്ളിച്ച കരിവീരന്മാര്‍ ക്ഷേത്രസന്നിധിയില്‍ അണിചേര്‍ന്നു. തുടര്‍ന്ന് ഗജമേള അരങ്ങേറി. തിടമ്പേറ്റിയ ഗജവീരന്റെ അകമ്പടിയായി  ഗജവീരന്മാര്‍ ക്ഷേത്രസന്നിധിയില്‍നിന്ന് ചാത്തന്നൂര്‍ ജങ്ഷനിലെത്തി. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഭൂതനാഥന്റെ തിടമ്പേറ്റിയ ഗജവീരന്‍ ചേന്നമത്ത് മഹാദേവര്‍ ക്ഷേത്രസന്നിധിയിലേക്ക് പോയി. അവിടെ ആചാരപരമായ ചടങ്ങുകള്‍ നടത്തിയശേഷം തിരികെ ചാത്തന്നൂര്‍ ജങ്ഷന്‍ വഴി ആറാട്ട് കണ്ടത്തിലെത്തി. 
ഈ സമയം ചാത്തന്നൂരില്‍ ഗജമേള അരങ്ങേറി. തിടമ്പേറ്റിയ ഗജവീരന്‍ ആറാട്ടുകണ്ടത്തിലെത്തിയതോടെ ചടങ്ങുകള്‍ ആരംഭിച്ചു. തേങ്ങ ഉടച്ച്, വെടിപൊട്ടിച്ചതോടെ ഭൂതനാഥന്റെ ഇഷ്ടവിനോദമായ നെടുംകുതിരയെടുപ്പ് ആരംഭിച്ചു. കരയിലെ ചെറുപ്പക്കാര്‍ നെടുംകുതിരയുടെ ചട്ടങ്ങള്‍ കരതലങ്ങളിലുയര്‍ത്തി അമ്മാനമാടിയപ്പോള്‍ കുതിരയെടുപ്പ് ആവേശം പകര്‍ന്നു. 

Advertisement