കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയുംഇന്റര്‍നെറ്റില്‍ തെരഞ്ഞവര്‍ക്കെതിരെ നടപടിയുമായി പോലീസ്

കൊല്ലം: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വിഡിയോയും ഇന്റര്‍നെറ്റില്‍ തെരഞ്ഞവര്‍ക്കും പങ്കുവെച്ചവര്‍ക്കുമെതിരെ സിറ്റി പൊലീസ് വ്യാപക പരിശോധന നടത്തി. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഓപറേഷന്‍ പി ഹണ്ടിന്റെ ഭാഗമായായിരുന്നു കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയത്. നാല് അസിസ്റ്റന്റ് കമീഷണര്‍മാരുടെയും ഇന്‍സ്‌പെക്ടര്‍മാരുടെയും നേതൃത്വത്തില്‍ ജില്ലയിലെ 24 കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്.
അശ്ലീല ചിത്രങ്ങളും വിഡിയോകളും കാണുകയും പങ്കുവെക്കുകയും ചെയ്ത 24ഓളം ഡിജിറ്റല്‍ ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. കോടതി മുഖാന്തരം ശാസ്ത്രീയ പരിശോധനക്കായി ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് അയച്ചു. കൊല്ലം സിറ്റി പരിധിയിലെ കൊല്ലം ഈസ്റ്റ്, കിളികൊല്ലൂര്‍, ഓച്ചിറ, പരവൂര്‍, ഇരവിപുരം, കണ്ണനല്ലൂര്‍, പാരിപ്പള്ളി, ചവറ, അഞ്ചാലുംമൂട്, കൊട്ടിയം, കരുനാഗപ്പള്ളി, ശക്തികുളങ്ങര സ്റ്റേഷന്‍ പരിധിയില്‍ നിന്നുമായി മൊബൈല്‍ ഫോണ്‍, മെമ്മറികാര്‍ഡ്, സിംകാര്‍ഡുകള്‍ എന്നിവ പിടികൂടിയത്. സൈബര്‍ ഇടങ്ങളില്‍ കുട്ടികളെ സംബന്ധിച്ച അശ്ലീലം തെരഞ്ഞവരാണ് നടപടിക്ക് വിധേയരായത്.
അന്തര്‍സംസ്ഥാന തൊഴിലാളിയും വിദ്യാര്‍ഥികളും യുവാക്കളും, പ്രഫഷനലുകളും കൂലിപ്പണിക്കാരനും നടപടി നേരിട്ടവരില്‍ ഉള്‍പ്പെടുന്നു. സമൂഹമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിന് സംസ്ഥാന പൊലീസ് ആസ്ഥാനത്തും ജില്ല പൊലീസ് ആസ്ഥാനത്തും പ്രവര്‍ത്തിക്കുന്ന സൈബര്‍ വിഭാഗങ്ങള്‍ സംയുക്തമായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പരിശോധനകള്‍ നടന്നത്.
പിടികൂടിയ ഉപകരണങ്ങളുടെ ഫോറന്‍സിക് പരിശോധന ഫലം വന്ന ശേഷം കുറ്റവാളികള്‍ക്കെതിരെ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാവുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ മെറിന്‍ ജോസഫ് അറിയിച്ചു.അഡീഷനല്‍ ഡെപ്യൂട്ടി കമീഷണര്‍ സോണി ഉമ്മന്‍ കോശിയുടെയും സി ബ്രാഞ്ച് അസിസ്റ്റന്റ് കമീഷണര്‍ സക്കറിയാ മാത്യുവിന്റെയും നേതൃത്വത്തില്‍ സിറ്റി സൈബര്‍ സെല്ലാണ് റെയ്ഡ് നടപടികള്‍ ഏകോപിപ്പിച്ചത്.

Advertisement