ഭാര്യയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കിട്ട് പ്രിയതാരം

തിരുവനന്തപുരം: തന്റെ ഭാര്യയും പൊലീസ് സർജനുമായിരുന്ന പ്രിയപ്പെട്ടവളെക്കുറിച്ചുള്ള നിറവുള്ള ഓർമ്മകൾ അയവിറക്കി മലയാളത്തിന്റെ പ്രിയതാരം ജഗദീഷ്. രമയുടെ വിയോഗം മാസങ്ങൾക്ക് മുൻപായിരുന്നു.

രമയുമായുള്ള കുടുംബ ജീവിതത്തെക്കുറിച്ചു വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഓർമ്മകൾ പങ്കിട്ടത്.

മൃതദേഹം കണ്ട് ആരെങ്കിലും മൂക്കുപൊത്തുന്നത് കണ്ടാൽ രമ ദേഷ്യപ്പെടുമെന്ന് ജഗദീഷ് പറയുന്നു. രമ രണ്ടാമതു ഗർഭിണിയായപ്പോൾ പലരും മുഖം ചുളിച്ചു, ‘ഗർഭിണി മൃതദേഹമൊക്കെ കീറിമുറിക്കുന്നത് ശരിയാണോ?’ എന്ന് ചോദിച്ചവരോട് ‘പ്രസവവേദന വന്നാലെന്താ, തൊട്ടടുത്തല്ലേ ലേബർ റൂം, പോയങ്ങു പ്രസവിക്കും എന്ന് രമ മറുപടി പറഞ്ഞുവെന്നും ജഗദീഷ് പറയുന്നു.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘രമ ഫൊറൻസിക് സർജനാകാൻ തന്നെ ജനിച്ചയാളാണ് എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. മൃതദേഹം കണ്ട് ആരെങ്കിലും മൂക്കുപൊത്തുന്നത് കണ്ടാൽ രമ ദേഷ്യപ്പെടും. മക്കളെ മോർച്ചറിയിൽ കൊണ്ടുപോയി പോസ്റ്റ്മോർട്ടം ചെയ്യുന്നത് കാണിച്ചു കൊടുത്തിട്ടുണ്ട്. രണ്ടാമതു ഗർഭിണിയായപ്പോൾ പലരും മുഖം ചുളിച്ചു, ‘ഗർഭിണി മൃതദേഹമൊക്കെ കീറിമുറിക്കുന്നത് ശരിയാണോ?’ ‘പ്രസവവേദന വന്നാലെന്താ, തൊട്ടടുത്തല്ലേ ലേബർ റൂം, പോയങ്ങു പ്രസവിക്കും…’ രമ മറുപടി കൊടുത്തു’.

ലൊക്കേഷനിലെ തമാശകളും മറ്റും താൻ പറയുമെങ്കിലും രമ ജോലിക്കാര്യം വീട്ടിൽ ചർച്ച ചെയ്യില്ലെന്നു ജഗദീഷ് പറയുന്നു. ഒരു ദിവസം വിഷമിച്ചിരിക്കുന്നതു കണ്ട് കാര്യം തിരക്കിയപ്പോൾ അന്നത്തെ പോസ്റ്റുമോർട്ടത്തെക്കുറിച്ചു പറഞ്ഞു. ‘ഗർഭിണിയായ ഒരു സ്ത്രീയുടെ മൃതദേഹം അന്നു പോസ്റ്റുമോർട്ടം ചെയ്തത്രേ. ടേബിളിൽ കിടക്കുന്ന അമ്മയുടെ കീറിയ വയറിനുള്ളിൽ ജനിക്കും മുൻപേ മരിച്ചു പോയ കുഞ്ഞുജീവൻ.’ അതായിരുന്നു രമയുടെ വേദനയ്ക്ക് പിന്നിലെന്നും ജഗദീഷ് പറയുന്നു.

Advertisement