25 C
Kollam
Wednesday 26th August, 2026 | 09:52:45 AM
Home News Breaking News സിനിമതീയറ്ററില്‍ വച്ച് എലികടിച്ചു, യുവാവിന് 18000 നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവ്

സിനിമതീയറ്ററില്‍ വച്ച് എലികടിച്ചു, യുവാവിന് 18000 നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവ്

കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട യുവാവിന് 15,000 രൂപ നഷ്ടപരിഹാരവും 3,000 രൂപ കോടതിച്ചെലവും നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. തിയേറ്റര്‍ മാനേജ്‌മെന്റിന് എതിരെയുള്ള ഹര്‍ജി പരിഗണിച്ചാണ് വിധി. കമ്മീഷന്‍ പ്രസിഡന്റ് കെ കൃഷ്ണന്‍, അംഗം കെജി ബീന എന്നിവര്‍ തിയേറ്ററിനുള്ളില്‍ എലിയുടെ കടിയേറ്റ സംഭവം ഗൗരവമേറിയ പ്രശ്നമാണെന്ന് നിരീക്ഷിച്ചു. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് തിയേറ്റര്‍ മാനേജ്‌മെന്റിന്റെ ഉത്തരവാദിത്തമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.

എതിര്‍കക്ഷിയുടെ ഭാഗത്തുനിന്ന് സേവനത്തില്‍ ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ട്. പരാതിക്കാരന് മാനസിക ബുദ്ധിമുട്ടും വേദനയും അനുഭവപ്പെട്ടു. ചികിത്സയ്ക്കായി അദ്ദേഹത്തിന് പണം ചെലവഴിക്കേണ്ടി വന്നു. അതിനാല്‍ നഷ്ടപരിഹാരത്തിന് അദ്ദേഹം അര്‍ഹനാണെന്നും ഉത്തരവില്‍ പറയുന്നു.

സുഹൃത്തിനൊപ്പം കാസര്‍കോട്ടെ തിയേറ്ററില്‍ രാത്രി 7.30നുള്ള ഷോ കാണാന്‍ എത്തിയതായിരുന്നു പരാതിക്കാരന്‍. സിനിമ അവസാനിക്കാറായ സമയത്ത് എലി കടിക്കുകയായിരുന്നുവെന്ന് അദ്ദേഹം പരാതിപ്പെട്ടു. ഉടന്‍ തന്നെ തിയേറ്റര്‍ കൗണ്ടറില്‍ വിവരം അറിയിച്ചെങ്കിലും ജീവനക്കാര്‍ ഇത് കാര്യമായി എടുത്തില്ല. തുടര്‍ന്ന് ആശുപത്രിയിലെത്തിയ അദ്ദേഹത്തിന് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ടെറ്റനസ് കുത്തിവെപ്പും പേവിഷബാധയ്ക്കെതിരെയുള്ള വാക്സിനും എടുത്തു.

ചികിത്സയ്ക്കായി 1,500 രൂപ ചെലവായെന്നും തിയേറ്റര്‍ മാനേജര്‍ 1,000 രൂപ മാത്രമാണ് തന്നതെന്നും പരാതിക്കാരന്‍ പറഞ്ഞു. തുടര്‍ ചികിത്സാച്ചെലവുകള്‍ നല്‍കണമെന്നാവശ്യപ്പെട്ട് മാനേജ്മെന്റിനെ സമീപിച്ചെങ്കിലും അവഗണിച്ചു. തുടര്‍ന്നാണ് 20,000 രൂപ നഷ്ടപരിഹാരം തേടി കമ്മീഷനെ സമീപിച്ചത്.

പരാതി വ്യാജമാണെന്നും പരാതിയില്‍ പറയുന്ന ദിവസം പരാതിക്കാരന്‍ തിയേറ്ററില്‍ വന്നിട്ടില്ലെന്നും മാനേജ്മെന്റ് വാദിച്ചു. കൗണ്ടറിലൂടെയോ മറ്റോ എലി കടിച്ചതായി ആരും അറിയിച്ചിട്ടില്ലെന്നും കഴിഞ്ഞ ഒമ്പത് വര്‍ഷമായി വളരെ വൃത്തിയായി പ്രവര്‍ത്തിക്കുന്ന തിയേറ്ററിനെതിരെ ഇതുവരെ ഇത്തരം പരാതികള്‍ ഉണ്ടായിട്ടില്ലെന്നും അവര്‍ അവകാശപ്പെട്ടു.

എന്നാല്‍, പരാതിക്കാരന്‍ ഹാജരാക്കിയ തെളിവുകള്‍ കമ്മീഷന്‍ മുഖവിലയ്ക്കെടുക്കുകയായിരുന്നു. സിനിമാ ടിക്കറ്റ് കാണിച്ച് പരാതിക്കാരന്‍ തിയേറ്ററില്‍ പ്രവേശിച്ചുവെന്നും, ആശുപത്രി രേഖകളില്‍ നിന്നും ബില്ലുകളില്‍ നിന്നും അദ്ദേഹത്തിന് ചികിത്സ ലഭിച്ചുവെന്നും വാക്സിന്‍ എടുത്തുവെന്നും വ്യക്തമായതായി കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.

ഉപഭോക്താക്കള്‍ സിനിമ ആസ്വദിക്കാനും സന്തോഷത്തോടെ കുറച്ചു സമയം ചെലവഴിക്കാനുമാണ് തിയേറ്ററുകളില്‍ എത്തുന്നത്. അവിടെ വച്ച് എലിയുടെ കടിയേല്‍ക്കുന്നത് ഗൗരവമേറിയ വിഷയമാണ്. ഉപഭോക്താക്കള്‍ക്ക് സുരക്ഷിതത്വവും സുരക്ഷയും നല്‍കേണ്ടത് മാനേജ്മെന്റിന്റെ ഉത്തരവാദിത്തമാണെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവ് ലഭിച്ച് 30 ദിവസത്തിനകം 15,000 രൂപ നഷ്ടപരിഹാരവും 3,000 രൂപ വ്യവഹാരച്ചെലവും നല്‍കാന്‍ തിയേറ്ററിന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

സിനിമ തിയേറ്ററുകളും മറ്റ് വിനോദ കേന്ദ്രങ്ങളും ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും ശുചിത്വമുള്ളതുമായ അന്തരീക്ഷം ഉറപ്പാക്കാന്‍ ബാധ്യസ്ഥരാണ്. എലി ശല്യം പോലുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ പരാജയപ്പെടുന്നത് സേവനത്തിലെ വീഴ്ചയായി കണക്കാക്കപ്പെടും. ഉപഭോക്താവിന് പരിക്കോ നഷ്ടമോ ഉണ്ടായാല്‍ മാനേജ്മെന്റ് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരാണ്.

ഉപഭോക്തൃ സംബന്ധമായ പരാതികള്‍ക്ക് അതത് സംസ്ഥാനങ്ങളിലെ ഹെല്‍പ്പ് ലൈനുകളെയോ (കേരളം: 1800-425-1550), നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറായ 1915ലോ ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here