കൊച്ചി: ഗവണ്‍മെന്‍റ് പ്ലീഡര്‍ നിയമന വിവാദത്തിൽ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് പിന്തുണയുമായി ബാനർ. കെ എസ് യുക്കാരെ തല്ലിച്ചതച്ചവരുടെ കാര്യത്തിൽ കെ എസ് യുവിന് കാര്യമുണ്ടെന്ന് ബാനറിൽ പറയുന്നു. എറണാകുളം ഡിസിസി ഓഫീസിന് മുന്നിലാണ് ബാനർ സ്ഥാപിച്ചത്. വിവാദമായതോടെ ഉന്നത നേതാക്കൾ ഇടപെട്ട് ബാനർ നീക്കം ചെയ്തിട്ടുണ്ട്.
എന്നാൽ, കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രിയെ കാണാന്‍ അവസരം നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്. മുഖ്യമന്ത്രി കൊല്ലത്തുണ്ടായിരുന്ന വ്യാഴാഴ്ച ദിവസമാണ് അലോഷ്യസ് കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചത്. മുഖ്യമന്ത്രി തൊട്ടടുത്ത ദിവസം കൊച്ചിയിലുണ്ടെന്ന് അറിയിച്ചിരുന്നുവെന്നും എന്നാൽ താൻ കന്യാകുമാരില്‍ പോകുകയാണെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞുവെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഗവണ്‍മെന്‍റ് പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് കെഎസ് യു- മുഖ്യമന്ത്രി വി ഡി സതീശന്‍ തര്‍ക്കം മുറുകുന്നു എന്ന തരത്തിൽ നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. കൊച്ചി തേവരയില്‍ മുഖ്യമന്ത്രിയും കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും ഒരു പരിപാടിയില്‍ പങ്കെടുത്തിട്ടും, കണ്ട ഭാവം നടിക്കാതെ വിഡി സതീശന്‍ മടങ്ങിയിരുന്നു. ഇതോടെയാണ് സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്ത് എത്തിയത്.

































