കാസർകോട്: എസ്‌എഫ്‌ഐ കാസർകോട് ജില്ലാ സെക്രട്ടറി കെ അനുരാഗിനെതിരെ യുവതി നൽകിയ പരാതിയിൽ നടപടിയെടുക്കാതെ സംഘടന. ഉടൻ നടപടി വേണ്ടെന്നും പരാതിക്കാരിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്താമെന്നുമാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനമെന്നാണ് അറിയുന്നത്. വാട്‌സാപ്പ് വഴി നിരവധിതവണ അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചു എന്നായിരുന്നു എസ്‌എഫ്‌ഐ ഏരിയാ കമ്മിറ്റി അംഗമായ യുവതി സിപിഎം ജില്ലാ നേതൃത്വത്തിന് നൽകിയ പരാതിയിൽ പറഞ്ഞിട്ടുള്ളത്.
എസ്‌എഫ്‌ഐ തൃക്കരിപ്പൂർ ഏരിയാ കമ്മിറ്റിക്ക് പെൺകുട്ടി രണ്ട് മാസം മുമ്പ് പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല, തുടർന്നാണ് സിപിഎം ജില്ലാ സെക്രട്ടറി രാജഗോപാലിന് നേരിട്ട് പരാതി നൽകിയത്. എന്നാൽ, അനുരാഗിനെതിരെ ഉടൻ നടപടിയെടുക്കണ്ടെന്നാണ് നേതാക്കളുടെ തീരുമാനം.




































