തിരുവനന്തപുരം: സംസ്ഥാനത്ത് പാൽവില വർധിക്കും. ലിറ്ററിന് നാലുരൂപയാണ് വർധിക്കുക. പാൽ വില കൂട്ടണമെന്ന മിൽമ ഫെഡറേഷന്റെ തീരുമാനം സർക്കാർ അംഗീകരിച്ചു. തിരുവനന്തപുരത്ത് ഇന്നു ചേരുന്ന ഫെഡറേഷൻ യോഗം കൂട്ടിയ വില പ്രഖ്യാപിക്കും.
പാൽ ലിറ്ററിന് ആറുരൂപ കൂട്ടണമെന്നാണ് മിൽമ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, നാലുരൂപ മതിയെന്ന് സർക്കാർ നിർദേശിക്കുകയായിരുന്നു. ഈ നിർദേശം മിൽമ അംഗീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക അനുമതിയോടുകൂടിയാണ് വില കൂട്ടുന്നത്.
56 രൂപയുള്ള ഒരുലിറ്റർ പാലിന് 60 രൂപയാകും. 2022 ഡിസംബറിലാണ് അവസാനമായി വിലകൂട്ടിയത്. വിലകൂട്ടണമെന്ന് കഴിഞ്ഞവർഷംതന്നെ മിൽമ മേഖലാ യൂണിയനുകൾ ഫെഡറേഷനോട് ആവശ്യപ്പെട്ടിരുന്നു. പാലിന്റെ ഗുണനിലവാരം അനുസരിച്ച് നിലവിൽ 45 മുതൽ 52 രൂപവരെ കർഷകർക്ക് ലഭിക്കുന്നുണ്ട്.































