തൃശ്ശൂർ: തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് തൊഴിലാളി. കളത്തില്‍ തിരി ഉണക്കാനിടുന്നതിനിടെ നിമഷ നേരം കൊണ്ടാണ് ഇദ്ദേഹം രക്ഷപ്പെട്ടത്. ചൂട് കാരണമാകാം അപകടമുണ്ടായതെന്നും രക്ഷപ്പെട്ടത് സെക്കന്‍റുകൾ കൊണ്ടാണെന്നും ഇദ്ദേഹം പറഞ്ഞു.
ഞാൻ നിൽക്കുന്നിടത്തേക്ക് തീ പിടിക്കുകയായിരുന്നു. കളത്തില്‍ തിരി ഉണക്കാൻ ഇടുന്നതിനിടെയാണ് അപകടം ഉണ്ടായത്. തിരി കത്തുന്നത് കണ്ടതോടെയാണ് ഇറങ്ങിയോടിയത്. ചൂടുകൊണ്ടായിരിക്കും കത്തിയത് എന്നാണ് കരുതുന്നത്. പെട്ടന്ന് തിരിഞ്ഞ് നോക്കിയപ്പോൾ ശബ്ദത്തോടെ കത്താൻ തുടങ്ങിയിരുന്നു. അത് കണ്ട ഉടൻ തന്നെ വീണ് മറിഞ്ഞ് എഴുന്നേറ്റ് ഓടുകയായിരുന്നു. പിന്നാലെ മുഴുവൻ പൊട്ടാൻ തുടങ്ങി. പിന്നെ അവിടെ നിന്നില്ല. രണ്ട് മൂന്ന് സെക്കന്‍റുകൾ കൊണ്ടാണ് എല്ലാം സംഭവിച്ചത്. വേലിക്കമ്പി എടുത്ത് ചാടിയാണ് പാടത്തേക്ക് എത്തിയത്. എന്തോ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. ആർക്കെങ്കിലും ഓടാൻ സമയം കിട്ടിയിട്ടുണ്ടെങ്കില്‍ അത് രണ്ടോ മൂന്നോ സെക്കന്‍റുകൾ മാത്രമാണ്. അതിനുള്ളിൽ തന്നെ എല്ലാം പൊട്ടിത്തെറിച്ച് വലിയ തീഗോളമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു
സ്ഫോടനത്തിൽ 13 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് വിവരം. 5 പേർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയിലാണ് അപകടം ഉണ്ടായത്. അഞ്ച് താത്ക്കാലിക പുരകളിലായാണ് പടക്ക നിർമാണം നടന്നത്. അഞ്ചിടത്തും തീ പടർന്നു. സ്ഫോടന വസ്തുക്കൾ നിർവീര്യമാക്കാത്തതിനാലും പ്രദേശത്ത് പുക നിറഞ്ഞതിനാലും രക്ഷാപ്രവർത്തനത്തിന് നേരിയ തടസ്സം നേരിടുന്നുണ്ട്. പടക്ക നിർമാണ ശാലയിൽ എത്ര പേർ ജോലിക്ക് ഉണ്ടായിരുന്നു എന്നതിൽ വ്യക്തതയില്ല. പലരും ചിതറി തെറിച്ചു പോയെന്നാണ് സംശയം. ശരീര ഭാഗങ്ങൾ പാടത്തു നിന്നും കണ്ടെടുത്തു.






























