Home News Kerala വിവാഹത്തിന് ഫോട്ടോ എടുക്കാൻ എത്തിയ ഫോട്ടോഗ്രാഫർ പ്രധാന ഭാഗങ്ങൾ ഒന്നും ഷൂട്ട് ചെയ്തില്ല… ദമ്പതിമാരുടെ പരാതിയില്‍...

വിവാഹത്തിന് ഫോട്ടോ എടുക്കാൻ എത്തിയ ഫോട്ടോഗ്രാഫർ പ്രധാന ഭാഗങ്ങൾ ഒന്നും ഷൂട്ട് ചെയ്തില്ല… ദമ്പതിമാരുടെ പരാതിയില്‍ 2.5 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍

Advertisement

കോട്ടയം: വിവാഹത്തിന് ഫോട്ടോ എടുക്കാൻ എത്തിയ ഫോട്ടോഗ്രാഫർ പ്രധാന ഭാഗങ്ങൾ ഒന്നും ഷൂട്ട് ചെയ്തില്ല ഒടുവിൽ ദമ്പതിമാരുടെ പരാതിയില്‍ സ്ഥാപനം നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. പൊന്‍കുന്നം ആറ്റിക്കല്‍ കൊച്ചുപറമ്പില്‍ സ്വദേശികളായ ഡോ. ഓസ്റ്റിന്‍ ഉമ്മച്ചനും ഡോ. കാവ്യാ സന്തോഷും നല്‍കിയ പരാതിയില്‍ കൊച്ചിയിലെ പിക്കോളോ വെഡ്ഡിങ് എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി.

ദമ്പതിമാര്‍ക്ക് നഷ്ടപരിഹാരമായി രണ്ടരലക്ഷം രൂപയും മുന്‍കൂറായി നല്‍കിയ 80,000 രൂപയും നല്‍കാനാണ് കമ്മീഷന്‍ ഉത്തരവ്. ഇതിന് പുറമേ കോടതി ചെലവിലേക്കായി 10,000 രൂപയും നല്‍കണം. 2024 മേയ് 19നായിരുന്നു വിവാഹം. ഫോട്ടോഗ്രാഫി/ വിഡിയോഗ്രാഫി , ഹെലികാം കവറേജ് തുടങ്ങിയ സേവനങ്ങള്‍ക്ക് കൊച്ചിയിലെ സ്ഥാപനം 95,000 രൂപയുടെ പാക്കേജ് എടുത്തു. 80,000 രൂപ മുന്‍കൂറായി നല്‍കി. എന്നാല്‍ ഹെലികാം അടക്കം കരാറില്‍ പറഞ്ഞ പല സേവനങ്ങളും ലഭ്യമാക്കിയില്ലെന്നും വിവാഹ ചടങ്ങിലെ മധുരം വെപ്പ് ഉള്‍പ്പെടെയുള്ള പല മുഹൂര്‍ത്തങ്ങളും ഉള്‍പ്പെടുത്തിയില്ലെന്നും കാട്ടിയാണ് പരാതിക്കാര്‍ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.

പരാതി ഫയലില്‍ സ്വീകരിച്ച കമ്മീഷന്‍ എതിര്‍കക്ഷിയായ പിക്കോളോ വെഡ്ഡിങ്ങിന്റെ പ്രൊപ്രൈറ്റര്‍ ഫ്രിമര്‍ ബാസില്‍ എല്‍ദോസിന് നോട്ടീസ് അയച്ചെങ്കിലും ഹാജരായില്ല. ഇതേത്തുടര്‍ന്നാണ് കമ്മീഷന്റെ നടപടി. കമ്മീഷന്‍ പ്രസിഡന്റ് അഡ്വ. വി എസ് മനുലാല്‍, അംഗങ്ങളായ അഡ്വ. ആര്‍ ബിന്ദു, കെ എം ആന്റോ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.

Advertisement