അടൂരിലെ വാഹനാപകടത്തിൽ ദുരൂഹത; കാര്‍ അമിത വേഗത്തിൽ ലോറിയില്‍ ഇടിപ്പിച്ചതായി സംശയം

അടൂരില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തിൽ ദുരൂഹത. അപകടത്തില്‍പ്പെട്ട കാര്‍ ടാങ്കര്‍ ലോറിയിലേക്ക് ഇടിച്ചു കയറ്റിയതാണോ എന്നാണ് പൊലീസിന്റെ സംശയം. അപകടത്തില്‍ കാറിലുണ്ടായിരുന്ന നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് സ്വദേശി ഹാഷിം (35) എന്നിവരാണ് ഇന്നലെ മരിച്ചത്. സഹഅധ്യാപര്‍ക്കൊപ്പം തിരുവനന്തപുരത്ത് വിനോദയാത്ര പോയിരിക്കുകയായിരുന്നു അനുജ. ടൂര്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന അനുജയെ ഹാഷിം വാഹനം തടഞ്ഞ് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
അമിത വേഗതയില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പൊലീസിന് സംശയം. അനുജ തുമ്പമണ്‍ സ്‌കൂളിലെ അധ്യാപികയാണ്. അപകടത്തില്‍ അനുജ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു. ഹാഷിമിനെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കാര്‍ വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ ഇരുവരെയും പുറത്തെടുത്തത്. കെപി റോഡില്‍ പട്ടാഴിമുക്കിന് സമീപം ഇന്നലെ രാത്രി 11. 15 ഓടെയായിരുന്നു അപകടം ഉണ്ടായത്. കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisement