തിരുവനന്തപുരത്ത് വീണ്ടും ടിപ്പറപകടം

തിരുവനന്തപുരത്ത് വീണ്ടും ടിപ്പറപകടം.  കാട്ടാക്കടയിൽ ബൈക്ക് യാത്രികന് ഗുരുതര പരുക്ക്. വിതുര സ്വദേശി അഖിലിനാണ് പരിക്കേറ്റത്. ഒരാഴ്ചക്കിടെ തലസ്ഥാനത്തുണ്ടായ മൂന്നാമത്തെ ടിപ്പറപകടമാണിത്.

ഉച്ചയ്ക്ക്   രണ്ട് നാൽപ്പതിനാണ് കാട്ടാക്കട നക്രാഞ്ചിറയിൽ അപകടം. ഇരുവാഹനങ്ങളും കാട്ടാക്കടയിൽ നിന്ന് പൂവച്ചലിലേക്ക് പോവുകയായിരുന്നു.
ബൈക്കിനെ മറികടക്കുന്നതിന് ഇടയിലാണ് അപകടമുണ്ടായത്. ഇരുപത് മീറ്ററോളം ബൈക്കിനെ വലിച്ചിഴച്ച ശേഷമാണ് ടിപ്പർ നിന്നത്. കാലിന് ഗുരുതരമായി പരുക്കേറ്റ അഖിലിനെ ടിപ്പർ ഡ്രൈവറും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മറ്റൊരു സ്ഥലത്ത് മണ്ണെടുക്കാനായി പോവുകയായിരുന്നു ടിപ്പർ. അമിതവേഗമാണ് അപകടകാരണം. അപകടമുണ്ടാക്കിയ  ടിപ്പർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഒരാഴ്ച മുമ്പാണ് വിഴിഞ്ഞത്തു ടിപ്പറിൽ നിന്ന് പാറക്കല്ല് തെറിച്ച് ബിഡിഎസ് വിദ്യാർത്ഥി അനന്ദു മരിച്ചത്. പനവിളയിലും ടിപ്പർ അപകടത്തിൽ അധ്യാപകന് ജീവൻ നഷ്ടമായിരുന്നു. വിഴിഞ്ഞ അപകടത്തിൻറെ പശ്ചാത്തലത്തിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കിയതിനിടയിലാണ് മറ്റൊരു അപകടം കൂടി.

Advertisement