ശോഭ കരന്തലജെയ്ക്ക് തിരിച്ചടിനടപടിയെടുക്കാൻ തെര.കമ്മിഷൻ നിർദേശം

ചെന്നൈ .വിദ്വേഷ പരാമർശം കേന്ദ്രമന്ത്രി ശോഭ കരന്തലജെയ്ക്ക് തിരിച്ചടി നടപടിയെടുക്കാൻ തെര.കമ്മിഷൻ നിർദേശം
തമിഴ്നാടിനും കേരളത്തിനും എതിരായ വിദ്വേഷ പരാമർശത്തിൽ കേന്ദ്ര സഹമന്ത്രി ശോഭാ കരന്തലജെയ്ക്ക് തിരിച്ചടി. ശോഭയ്ക്കെതിരെ നടപടി സ്വീകരിയ്ക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകി. കർണാടക തെരഞ്ഞെടുപ്പ് കമ്മിഷനാണ് നിർദേശം നൽകിയത്. വിവാദം അവസാനിപ്പിയ്ക്കാൻ ശോഭ കരന്തലജെ തമിഴ് ജനതയോടെ മാപ്പു പറഞ്ഞെങ്കിലും ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുകയായിരുന്നു.

കേരളത്തിൽ നിന്നുള്ള ആളുകൾ കർണാടകയിൽ എത്തി ആസിഡ് ആക്രമണം നടത്തുന്നുവെന്നും തമിഴ്നാട്ടുകാർ കർണാടകയിൽ സ്ഫോടനം നടത്തുന്നുവെന്നുമാണ് ശോഭ കരന്തലജെ ആരോപിച്ചത്. പ്രസ്താവന വിവാദമായതോടെ തമിഴ്ജനതയോട് മാപ്പ് ചോദിക്കുന്നതായി ശോഭ കരന്തലജെ സാമൂഹിക മാധ്യമത്തിൽ കുറിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് എതിരെ രൂക്ഷ വിമർശനത്തോട് കൂടിയായിരുന്നു കുറിപ്പ്. ഈ കുറിപ്പിന് പിന്നാലെയാണ് ഡിഎംകെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്. പരാതികൾ വ്യാപകമായതോടെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ കേസിൽ ഇടപെട്ടത്. ശോഭയ്ക്കെതിരെ നടപടി സ്വീകരിയ്ക്കാനും 48 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിയ്ക്കാനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ സംസ്ഥാന കമ്മിഷന് നിർദേശം നൽകിയിട്ടുണ്ട്.
എന്നാൽ, കേരളത്തിന് എതിരായ പരാമർശം പിൻവലിക്കാൻ ശോഭ ഇതുവരെ തയ്യാറായിട്ടില്ല. ശോഭ കരന്തലജെ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. പ്രസ്താവന തിരുത്താൻ തയാറായില്ലെങ്കിൽ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും. കേന്ദ്ര സഹമന്ത്രിക്കെതിരെ രമേശ് ചെന്നിത്തലയും രംഗത്തെത്തി.

അതിനിടെ,  മധുര സ്വദേശി ത്യാഗരാജൻ്റെ  പരാതിയിൽ ശോഭ കരന്തലജെയ്ക്കെതിരെ പൊലീസ് കേസെടുത്തു. കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ്  മധുര സിറ്റി സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Advertisement