മുജീബ് വാഹനമോഷ്ടാവായ വീരപ്പന്‍ റഹീമിന്റെ അനുയായി… സ്ത്രീകള്‍ക്ക് ലിഫ്റ്റ് നല്‍കി വാഹനത്തില്‍ കയറ്റും, ബോധം കെടുത്തി ബലാല്‍സംഗം ചെയ്ത് ആഭരണങ്ങള്‍ കവരും

കോഴിക്കോട് നൊച്ചാട് സ്വദേശി അനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുജീബ് റഹ്മാന്‍ കൊടും ക്രിമിനല്‍. വിവിധ ജില്ലകളില്‍ ഉള്‍പ്പടെ അറുപതോളം കേസുകളില്‍ പ്രതിയായ ഇയാള്‍ മോഷണം പിടിച്ചുപറി എന്നിവയ്‌ക്കൊപ്പം സ്ത്രീകളെ തന്ത്രപൂര്‍വ്വം വാഹനത്തില്‍ കയറ്റി ആക്രമിച്ച് ബോധം കെടുത്തി ബലാല്‍സംഗം ചെയ്യുകയും സ്വര്‍ണ്ണം കവരുകയും ചെയ്യുന്നതാണ് രീതി.
2020-ല്‍ ഓമശ്ശേരിയില്‍ വയോധികയെ തന്ത്രപൂര്‍വ്വം മോഷ്ടിച്ച ഓട്ടോയില്‍ കയറ്റിയ പ്രതി ഓട്ടോയുടെ കമ്പിയില്‍ തലയിടിപ്പിച്ച് ബോധരഹിതയാക്കിയാണ് കെട്ടിയിട്ട് പീഡിപ്പിച്ചത്. പേരാമ്പ്ര സംഭവത്തില്‍ അനുവിനെ തലയ്ക്കടിച്ച് ബോധം കെടുത്തിയാണ് വെള്ളത്തില്‍ ചവിട്ടിത്താഴ്ത്തിയത്. വയനാട്ടിലും ഏറെക്കുറെ സമാനമായ കുറ്റകൃത്യം നടത്തിയെന്ന് സൂചനയുണ്ട്. നേരത്തെയുള്ള കേസുകളില്‍ മുജീബ് ശിക്ഷിക്കപ്പെട്ടത് ചുരുക്കം കേസുകളില്‍ മാത്രമാണ്.
കുപ്രസിദ്ധ വാഹനമോഷ്ടാവായ വീരപ്പന്‍ റഹീമിന്റെ അനുയായിയാണ് മുജീബെന്നാണ് പോലീസ് പറയുന്നത്. ഇരുവര്‍ക്കുമെതിരെയുള്ള പല കേസുകളിലും ഇപ്പോഴും വിചാരണ നടന്നു കൊണ്ടിരിക്കുകയാണ്.
വീരപ്പന്‍ റഹീമുമായി കൂടിചേര്‍ന്നായിരുന്നു ഇയാള്‍ ഏറെക്കാലം വാഹനങ്ങള്‍ മോഷ്ടിച്ചിരുന്നത്. ഇതിന് പുറമെ കഞ്ചാവ് വില്‍പ്പനയിലും പോലീസ് വീരപ്പന്‍ റഹീമിനെ പിടികൂടിയിട്ടുണ്ട്. മലപ്പുറത്തും കോഴിക്കോടുമായി നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് വീരപ്പന്‍ റഹീം. പിന്നീട് ഇയാളുമായി പിരിഞ്ഞ റഹ്മാന്‍ ഒറ്റയ്ക്ക് മോഷണങ്ങള്‍ നടത്തുന്നത് പതിവാക്കി.
മോഷ്ടിച്ചെടുക്കുന്ന വാഹനങ്ങളില്‍ എത്തി മോഷണം നടത്തി കടന്നുകളയുന്നതാണ് ഇയാളുടെ സ്ഥിരം പരിപാടി.

Advertisement