പേട്ടയില്‍ കാണാതായ രണ്ടു വയസുകാരിയില്‍ നിന്ന് ശിശുക്ഷേമ സമിതി വിവരങ്ങള്‍ തേടി

തിരുവനന്തപുരം .പേട്ടയില്‍ കാണാതായ രണ്ടു വയസുകാരിയില്‍ നിന്ന് വിവരങ്ങള്‍ തേടി ശിശുക്ഷേമ സമിതി. എസ്.എ.ടി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷമാണ് കുട്ടിയില്‍ നിന്ന് മൊഴിയെടുത്തത്. മാതാവിനൊപ്പം കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും. കേസില്‍ പൊലീസ് അന്വേഷണവും തുടരുകയാണ്.

ആരോഗ്യനില തൃപ്തികരമെന്ന് കണ്ടാണ് രണ്ടു വയസുകാരി മേരിയെ ഡിസ്ചാര്‍ജ് ചെയ്തത്. കേസ് നടക്കുന്നതിനാല്‍ ശിശുക്ഷേമ സമിതിക്കാണ് സംരക്ഷണ ചുമതല. ആശുപത്രിയില്‍ നിന്ന് വനിത ശിശു വികസന കേന്ദ്രത്തിലെത്തിച്ച കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ തേടി. അതിനിടെ കുട്ടിയെ ശിശുക്ഷേമ സമിതിയിലേക്ക് മാറ്റാനുള്ള തീരുമാനത്തെ മാതാപിതാക്കള്‍ എതിര്‍ത്തു. അമ്മയേയും കുഞ്ഞിനെയും ഒന്നിച്ച് നിര്‍ത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കുട്ടിയുടെ സഹോദരങ്ങള്‍ നിലവില്‍ ശിശു ക്ഷേമ സമിതിയുടെ സംരക്ഷണയിലാണുള്ളത്. അതേസമയം, മേരിയെ കണ്ടെത്തിയെങ്കിലും സംഭവത്തിലെ ദുരൂഹത തുടരുകയാണ്. കുട്ടി കൊച്ചുവേളിയിലെ പൊന്തക്കാട്ടില്‍ എത്തിയതിന്റെ കാരണം പോലീസിനും അറിയില്ല. ബന്ധുക്കളില്‍ മൂന്ന് പേരെ രാവിലെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിന് പിന്നാലെ കുടുംബാംഗങ്ങള്‍ എസ്എടിക്ക് മുന്നില്‍ പ്രതിഷേധവുമായി എത്തിയെങ്കിലും പൊലീസ് ഇടപെട്ട് പിന്തിരിപ്പിച്ചു

Advertisement