കുട്ടികളെ തട്ടിയെടുക്കാൻ എത്തിയതെന്ന് ആരോപിച്ച് ആറുപേരെ നാട്ടുകാർ തടഞ്ഞുവെച്ചു, പിന്നീട് നടന്നത് നാടകീയ രംഗങ്ങള്‍

തിരുവനന്തപുരം. പുല്ലുവിളയിൽ കുട്ടികളെ തട്ടിയെടുക്കാൻ എത്തിയതെന്ന് ആരോപിച്ച് ആറുപേരെ നാട്ടുകാർ തടഞ്ഞുവെച്ചത് സംഘർഷത്തിനിടയാക്കി. പള്ളം സെൻ ഫ്രാൻസിസ്  സേവിയർ പള്ളി മേടയിൽ പൂട്ടിയ ഇവരെ പോലീസ് എത്തി ഏറെ പണിപ്പെട്ടാണ് മോചിപ്പിച്ചത്. വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം.

നെയ്യാറ്റിൻകര, വിഴിഞ്ഞം, പൊഴിയൂര്, കാഞ്ഞിരംകുളം, ബാലരാമപുരം, നരുവാമൂട് എന്നീ സ്റ്റേഷനുകളിൽ നിന്ന് പോലീസുകാർ എത്തിയാണ് നാട്ടുകാർ പൂട്ടിയിട്ടവരെ കസ്റ്റഡിയിലെടുത്ത് നീക്കിയത്. ബലപ്രയോഗത്തിനിടെ പോലീസുദ്യോഗസ്ഥർക്കും പരിക്കേറ്റു.

രണ്ടു പുരുഷന്മാരും നാലു സ്ത്രീകളുമാണ് ഇവരിൽ ഉണ്ടായിരുന്നത്. ഒരാൾ തമിഴ്നാട് സ്വദേശിയും, ബാക്കി ഉള്ളവർ ആന്ധ്രാ സ്വദേശികളുമാണ്. കേരളത്തിൽ എത്തി ഭിക്ഷ എടുത്തും, ചെറിയ ജോലിയും എടുത്തു ജീവിക്കുന്ന നാടോടികൾ ആണ് ഇവർ. കുട്ടികളെ തട്ടികൊണ്ട് പോകുന്ന സംഭവവുമായി ഇവർക്ക് യാതൊരു ബന്ധവുമില്ലയെന്നു പോലീസ് അറിയിച്ചു. മെഡിക്കൽ പരിശോധനക്ക് ശേഷം ഇവരെ വിട്ടയക്കും.

Advertisement