ആവേശത്തിന്‍റെ മേളം കൊട്ടിക്കയറി, ആനന്ദത്തിന്‍റെ ആനക്കാഴ്ചകള്‍, ഇത് അസാധ്യ ആനപ്പൂരം

ശൂരനാട്. ആവേശത്തിന്‍റെ മേളം കൊട്ടിക്കയറി, ആനന്ദത്തിന്‍റെ ആനക്കാഴ്ചകള്‍, ആനയടി പഴയിടം നരസിംഹക്ഷേത്രത്തില്‍ ചരിത്ര പ്രസിദ്ധമായ ആനയടി ഗജമേള നടന്നു.സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ നിന്നുമുള്ള അറുപതോളം കരിവീരന്മാരാണ് നിരന്നത്. അന്തിച്ചോപ്പുപരന്ന പൂരപ്പറമ്പിലെ ജനസാഗരത്തിലേക്ക് കറുപ്പിന്‍റെ അഴകൊഴുകി വരുന്ന കാഴ്ച ഹൃദയം കവരുന്നതായി.

ഗജമേളയ്ക്ക് മുന്നോടിയായി ദേവന്റെ ഗ്രാമപ്രദക്ഷിണവും കെട്ടുകാഴ്ച മഹോത്സവവും നടന്നു. പകല്‍ 3 മുതല്‍ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ
ദേവന്റെ എഴുന്നെള്ളത്ത് ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട് വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കെട്ടുകാഴ്ചകളുമായി സംഗമം ജംഗ്ഷന്‍,പാറ ജംഗ്ഷന്‍,വയ്യാങ്കര,വഞ്ചി മുക്ക്, ആനയടി ജംഗ്ഷന്‍,കോട്ടപ്പുറം,
പാറപ്പുറം,റൈസ് മില്‍ ജംഗ്ഷന്‍,പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം വഴി ഗജമേള നടക്കുന്ന ഏലായില്‍ എത്തി. ജനലക്ഷങ്ങള്‍ പൂരം കാണാന്‍ ഒഴുകിയെത്തി.. നരസിംഹ പ്രിയന്‍ ആനയടി അപ്പു ദേവന്റെ തിടമ്പേറ്റി.


ഗജവീരന്മാരായ പെരിങ്ങേലിപ്പുറം അപ്പു,കരിമണ്ണൂര്‍ ഉണ്ണി എന്നിവര്‍ അകമ്പടിയേകി. വൈകിട്ട് 5 മുതല്‍ ചമയംചാര്‍ത്തിയ നെറ്റിപ്പട്ടം കെട്ടിയ സഹ്യപുത്രന്മാര്‍ കറുപ്പിന്റെ അഴക് വിടര്‍ത്തി പഴയിടം വയലില്‍ അണിനിരന്നു.
പരിയാനംപറ്റ പൂര പ്രമാണി കല്ലൂര്‍ ജയനും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം ഗജമേളയുടെ പ്രൗഢി വിളിച്ചോതി. മേളം ആസ്വദിക്കാന്‍ തന്നെ ജനം തടിച്ചുകൂടി.


എലിഫന്റ് സ്‌ക്വാഡിന്റെയും വനം വകുപ്പിന്റെയും പരിശോധനയ്ക്കു ശേഷമാണ് ആനകളെയും പാപ്പാന്‍മാരെയും ഗജമേളയില്‍ പങ്കെടുപ്പിക്കുന്നത്. വൈകിട്ട് മൂന്നിന് ദേവന്റെ ഗ്രാമ പ്രദക്ഷിണം നടക്കും.
ആറാട്ട് കഴിഞ്ഞെത്തുന്ന ദേവന് ഗജവീരന്‍മാര്‍ അകമ്പടിയായി അണിനിരന്ന് ക്ഷേത്ര ഗോപുരനടയില്‍ സേവ. തുടര്‍ന്ന് പഞ്ചാരിമേളം എന്നിവ നടന്നു.

Advertisement