തണ്ണീർ കൊമ്പന് പിന്നാലെ വയനാട്ടിൽ കർണാടകയുടെ റേഡിയോ കോളർ ഘടിപ്പിച്ച ഒരു ആന കൂടി

വയനാട്.തണ്ണീർ കൊമ്പന് പിന്നാലെ വയനാട്ടിൽ കർണാടകയുടെ റേഡിയോ കോളർ ഘടിപ്പിച്ച ഒരു ആന കൂടി. വയനാട് സൗത്തിലെ പാതിരി വനമേഖലയിൽ ആനയെ വനംവകുപ്പ് നിരീക്ഷിക്കുകയാണ്. തണ്ണീർ കൊമ്പന്റെ വിവരങ്ങൾ കൃത്യസമയത്ത് കർണാടക വനം വകുപ്പ് ലഭ്യമാക്കിയില്ലെന്ന് ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ എസ് ദീപ പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് ആനയെ മയക്കു വച്ചുതെന്നും അവർ വ്യക്തമാക്കി

കർണാടകയുടെ റേഡിയോ കോളർ ഘടിപ്പിച്ച മോഴ ആനയാണ് വയനാടിന്റെ വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ എത്തിയിട്ടുള്ളത്. മുത്തങ്ങയിലാണ് ഈ ആനയെ ആദ്യം കണ്ടത്. ഇപ്പോൾ സൗത്ത് വയനാട് ഡിവിഷനിലെ പാതിരി മേഖലയിൽ ഉണ്ട് എന്നാണ് വിവരം. ആനയെ ട്രാക്ക് ചെയ്യാൻ വനം വകുപ്പ് ശ്രമം തുടരുകയാണ്

തണ്ണീർ കൊമ്പന്റെ റേഡിയോ കോളർ വിവരങ്ങൾ കർണാടക ലഭ്യമാക്കിയത് ജനവാസമേഖലയിൽ ഇറങ്ങിയ ദിവസം രാവിലെയാണ് . അവിചാരിതമായാണ് ആന പ്രദേശത്ത് എത്തിയത്. ഇതുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും വനംവകുപ്പിന് ലഭിച്ചിരുന്നില്ല.
എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമാണ് മയക്കുവെടി വച്ചത്.

തണ്ണീർ കൊമ്പന്റെ പോസ്റ്റ്മോർട്ടത്തിന് മുമ്പും ശേഷവും ഫോട്ടോ എടുത്തത് ഡോക്യുമെൻ്റേഷൻ്റെ ഭാഗമായാണ്. കർണാടക വനംവകുപ്പ് ഔദ്യോഗികമായി എടുത്ത ഫോട്ടോ ചോർന്നത് എങ്ങനെയെന്ന് അറിയില്ലെന്നും കെ എസ് ദീപ പറഞ്ഞു. അതേസമയം തണ്ണീർ കൊമ്പന്റെ മരണവുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റെ വിദഗ്ധസമിതി മാനന്തവാടിയിൽ എത്തി തെളിവെടുപ്പ് തുടങ്ങി. സമിതി അധ്യക്ഷൻ ഈസ്റ്റൺ സർക്കിൾ സിസിഎഫ് കെ വിജയാനന്ദന്റെ നേതൃത്വത്തിലാണ് അന്വേഷണം

Advertisement