ഭാഗ്യക്കുറി ടിക്കറ്റുകള്‍ വന്‍കിട ഏജന്റുമാര്‍ക്ക് കൂട്ടത്തോടെ നല്‍കുന്നത് നിയന്ത്രിക്കും

കൊച്ചി . സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകള്‍ വന്‍കിട ഏജന്റുമാര്‍ക്ക് കൂട്ടത്തോടെ നല്‍കുന്നത് നിയന്ത്രിക്കാന്‍ ലോട്ടറി വകുപ്പ് തീരുമാനം. ഒന്നാം സ്ലാബുകാര്‍ക്ക് നല്‍കുന്ന ടിക്കറ്റില്‍ കുറവ് വരുത്തി ഇത് ഭിന്നശേഷിക്കാര്‍ക്ക് നല്‍കാനാണ് തീരുമാനം.സംസ്ഥാനത്ത് പ്രതിദിനം 100ല്‍ കൂടുതല്‍ ടിക്കറ്റ് ലഭിക്കുന്നവരുടെ എണ്ണം നന്നേകുറവെന്ന ട്വന്റി ഫോര്‍ വാര്‍ത്തയെതുടര്‍ന്നാണ് നടപടി.
സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുളള സമൂഹത്തിലെ ദുര്‍ബല വിഭാഗത്തിന് സ്ഥിരവരുമാനം ഉറപ്പാക്കുക ലക്ഷ്യമിട്ടാരംഭിച്ച ഭാഗ്യക്കുറിയുടെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ പലപ്പോഴും വന്‍കിടക്കാരായി മാറുന്നുവെന്ന പരാതികള്‍ക്കിടെയാണ് സാധാരണക്കാര്‍ക്കാശ്വാസമായി ലോട്ടറി വകുപ്പിന്റെ പുതിയ തീരുമാനം.ഒന്നാം സ്ലാബില്‍ 8425നുമേല്‍ ടിക്കറ്റ് എടുക്കുന്നവരില്‍ നിന്നാണ് കുറവ് വരുത്തുക,ഒരു ശതമാനം കുറവ് വരുത്തി ആ ടിക്കറ്റ് കൂടി ഇനി ഭിന്നശേഷിക്കാരായ കച്ചവടക്കാര്‍ക്ക് നല്‍കും.ഇതോടെ ഭാഗികാശ്വാസമാകും സംസ്ഥാനത്തെ നിര്‍ധനരായ ലോട്ടറി കച്ചവടക്കാര്‍ക്ക്


പുതിയ തീരുമാനപ്രകാരം മാറ്റിവെക്കപ്പെട്ട ടിക്കറ്റുകള്‍ ദുര്‍ബല വിഭാഗക്കാര്‍ക്കാണ് ലഭിക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്ന് ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.ഏജന്‍സി എടുക്കുന്ന എല്ലാവര്‍ക്കും ടിക്കറ്റ് നല്‍കാന്‍ ലോട്ടറി വകുപ്പ് തയ്യാറാകണമെന്ന ആവശ്യവും മേഖലയിലുളളവര്‍ മുന്നോട്ട് വെക്കുന്നു

Advertisement