ബാങ്കിന്‍റെ ജപ്തി ഭീഷണി,വീടുപൂട്ടി താക്കോല്‍ നല്‍കേണ്ട ദിവസം യുവാവ് ജീവനൊടുക്കി

Advertisement

തൃശൂര്‍. കാഞ്ഞാണിയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. കാഞ്ഞാണി സ്വദേശി 27 വയസ്സുള്ള വിഷ്ണു ആണ് ആത്മഹത്യ ചെയ്തത്. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് ജപ്തി നടപടിയിലേക്ക് നീങ്ങിയതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യ എന്നാണ് പരാതി

സ്വകാര്യ ബാങ്കിൽ നിന്ന് 12 വര്‍ഷം മുന്‍പ് കുടുംബം വീട് വെക്കാനായി 8 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതുവരെ എട്ടു ലക്ഷത്തി എഴുപത്തിനാലായിരം രൂപ തിരിച്ചടച്ചിരുന്നു. ഇതിനിടയിൽ ഇടയ്ക്ക് തിരിച്ചടവ് മുടങ്ങിയതോടെ ആറു ലക്ഷം രൂപ കുടിശ്ശികയായി. ഇതോടെ വീട് ഒഴിയാന്‍ ബാങ്ക് ആവശ്യപ്പെട്ടിരുന്നുവെന്ന് വിഷ്ണുവിന്‍റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. ജപ്തി ഭീഷണിയെ തുടര്‍ന്ന്
ഇന്ന് രാവിലെ ബന്ധുവീട്ടിലേക്ക് മാറാന്‍ ഇരിക്കെയാണ് വിഷ്ണു കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. പണമടയ്ക്കാൻ ബാങ്കില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായും കുടുംബാംഗങ്ങള്‍ ആരോപിച്ചു.

വായ്പ തുകയേക്കാള്‍ കൂടുതൽ തിരിച്ച് അടച്ചിരുന്നുവെന്നും കോവിഡ് പ്രതിസന്ധിയിലാണ് അടവ് മുടങ്ങിയതെന്നും ബന്ധുക്കള്‍ പറയുന്നു. തൃശ്ശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Advertisement