ഡോ. വന്ദന ദാസിന്റെ കൊലപാതകം; സ്പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കുന്നതില്‍ തീരുമാനമായി

ഡോ. വന്ദന ദാസിന്റെ കൊലപാതക കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കുന്നതില്‍ തീരുമാനമായി. താല്‍പര്യമുള്ള അഭിഭാഷകന്റെ പേര് നിര്‍ദ്ദേശിക്കാന്‍ മാതാപിതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാന പൊലീസ് മേധാവി ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ടും ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയെന്നും ഡോ. വന്ദന ദാസിന്റെ മാതാപിതാക്കള്‍ക്ക് എന്ത് പറയാനുണ്ടെങ്കിലും കേള്‍ക്കാന്‍ സംസ്ഥാന പൊലീസ് മേധാവി തയ്യാറാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡോ. വന്ദന ദാസിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഈ മാസം 18ന് വിശദമായ വാദം കേള്‍ക്കും. കേസിലെ ഏകപ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയിലും അന്ന് തന്നെയാണ് ഹൈക്കോടതി വാദം കേള്‍ക്കുന്നത്.
ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ടാണ് ഡോ. വന്ദന ദാസിന്റെ മാതാപിതാക്കള്‍ കോടതിയെ സമീപിച്ചത്.

Advertisement