സിദ്ധാര്‍ത്ഥന്റെ മരണം; മൂന്നാം നാള്‍ സിബിഐ കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു

വയനാട് വെറ്റിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം ഏറ്റെടുത്ത സിബിഐ മൂന്നാം നാള്‍ കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു. കല്‍പ്പറ്റ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് ഉച്ചക്കാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്. ആകെ 21 പ്രതികളെ ഉള്‍പ്പെടുത്തിയാണ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്. കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കേസന്വേഷണത്തിന്റെ പുരോഗതി അനുസരിച്ചാകും വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കുക. സിബിഐ ദില്ലി സ്‌പെഷ്യല്‍ യൂണിറ്റ് 2 ആണ് കേസ് അന്വേഷിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കല്‍പ്പറ്റ ഡിവൈഎസ്പി ടി.എന്‍. സജീവില്‍ നിന്ന് സിബിഐ സംഘം വിശദാംശങ്ങള്‍ ശേഖരിച്ചു. കേസ് സിബിഐയ്ക്ക് വിട്ട് അടിയന്തരമായി വിജ്ഞാപനമിറക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അന്വേഷണത്തിലെ കാലതാമസം ഇരയ്ക്ക് നീതി കിട്ടാതിരിക്കാന്‍ കാരണമാകുമെന്നാണ് കോടതി നിരീക്ഷണം. അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സിദ്ധാര്‍ഥന്റെ പിതാവും ഹര്‍ജി നല്‍കിയിരുന്നു.

Advertisement