എക്‌സൈസിനെ കണ്ടതോടെ ഭർത്താവ് ഓടി, ഭാര്യ അറസ്റ്റിൽ; പിടിച്ചെടുത്തത് 59 ലിറ്റർ മദ്യം

കൊല്ലം: ശക്തികുളങ്ങരയിൽ അനധികൃത വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന 118 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്തെന്ന് എക്‌സൈസ്. ശക്തികുളങ്ങര സ്വദേശി ശ്രീകുമാറും ഭാര്യ സരിതയും ചേർന്നാണ് മദ്യ വിൽപ്പന നടത്തിയിരുന്നത്. എക്‌സൈസ് സംഘം എത്തിയപ്പോൾ വാവ എന്ന വിളിപ്പേരുള്ള ശ്രീകുമാർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടെന്നും സരിതയെ അറസ്റ്റ് ചെയ്‌തെന്നും എക്‌സൈസ് അറിയിച്ചു.

ശ്രീകുമാറിന്റെ വാഹനത്തിൽ നിന്നും വീട്ടിനുള്ളിൽ നിന്നുമാണ് മദ്യ ശേഖരം കണ്ടെടുത്തത്. ആകെ 59 ലിറ്റർ മദ്യമാണ് കസ്റ്റഡിയിലെടുത്തത്. ശ്രീകുമാറിനെ രണ്ടാം പ്രതിയായി കേസ് രജിസ്റ്റർ ചെയ്തു. കൊല്ലം ഐബി പിഒ ശ്രീകുമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു റെയ്ഡ്. കൊല്ലം റേഞ്ച് ഓഫീസിലെ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) വിനോദ് ശിവറാമിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ജ്യോതി, ബിനു ലാൽ, വിഷ്ണു രാജ്, ശ്യാംകുമാർ, ജോജോ, രാജി, ഹൈവേ പട്രോൾ ഡ്രൈവർ വിശ്വനാഥൻ എന്നിവരും പങ്കെടുത്തു.

കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നും അനധികൃത വിൽപ്പനയ്ക്ക് സൂക്ഷിച്ച മദ്യം പിടിച്ചെടുത്തു. 40 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി കുലശേഖരപുരം സ്വദേശി വിപിൻ എന്നയാളെയാണ് പിടികൂടിയത്. മദ്യവിൽപനയുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഇയാളെപ്പറ്റി ലഭിച്ചിരുന്നതെന്ന് എക്‌സൈസ് അറിയിച്ചു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടർ വിജിലാലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അജയകുമാർ, കെ.സാജൻ, ജിനു തങ്കച്ചൻ, ജയലക്ഷമി, ഡ്രൈവർ അബ്ദുൽ മനാഫ് എന്നിവരും പങ്കെടുത്തു.

Advertisement