ബിയർ കുപ്പിയുമായി വിദ്യാർത്ഥിനി …., ചുറ്റും ആൾക്കൂട്ടം ; പിന്നെ കൂട്ടത്തല്ല് , കടമ്പനാട് ജംഗ്ഷനിൽ നടന്നതിൻ്റെ വീഡിയോ തരംഗമായി

കടമ്പനാട്. പുറത്ത് പുസ്തക സഞ്ചിയല്ല കൈയ്യിലുള്ളത് ഒഴിഞ്ഞ ബിയർ ബോട്ടില്‍. അതിടയ്ക്ക് കലിപ്പില്‍ കറക്കുന്നുണ്ട്. സ്കൂൾ യൂണിഫോമും ധരിച്ച് ടൗണിലൂടെ ഒരു വിദ്യാർത്ഥിനി വരുന്ന കാഴ്ച കണ്ട് കടമ്പനാട്ടുകാർ അന്തം വിട്ടു.
പത്തനംതിട്ട-കൊല്ലം ജില്ലകൾ തമ്മിൽ അതിർത്തി പങ്കിടുന്ന കടമ്പനാട് ടൗണിൽ കഴിഞ്ഞ ദിവസമുണ്ടായ സംഭവം സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കഴിഞ്ഞു.
പ്രണയത്തെ ചൊല്ലിയുള്ള തർക്കത്തില്‍ പെണ്‍കുട്ടികള്‍ ഏറ്റുമുട്ടിയതിന്‍റെ ബാക്കി പത്രമാണ് വൈറലായ രംഗം.
കടമ്പനാട് ജംഗ്ഷന് തൊട്ടടുത്തുള്ള സ്കൂളിലെ വിദ്യാർത്ഥിനികളാണ് തമ്മിലടിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് സംഭവം.
വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ പഠിക്കുന്ന കുട്ടിയാണ് തെല്ലും കൂസലില്ലാതെ, തെരുവ് ഗുണ്ടയെപ്പോലെ കയ്യിൽകുപ്പിയുമായി നീങ്ങുന്നത്. ഈ സമയം ആൺ കുട്ടികളും പെൺകുട്ടികളുമുൾപ്പെടെ നിരവധി വിദ്യാർത്ഥികൾ കുപ്പിയുമായി നടന്ന വിദ്യാർത്ഥിനിക്ക് ചുറ്റും കൂടി ഒച്ചയും ബഹളവും ഉണ്ടാക്കുന്നുണ്ട്. എന്നാൽ ചില സിനിമകളിൽ കണ്ടിട്ടുള്ളതുപോലെ യാതൊരു ഭാവവ്യത്യാസവുമില്ലാതെ സധൈര്യം മുന്നേറുകയാണ് വിദ്യാർത്ഥിനി. ആരോ പകർത്തിയ ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായത്.
തൊട്ടടുത്തുള്ള ഗേൾസ് സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുമായിട്ടാണ് പ്രണയത്തെ ചൊല്ലി കലഹമുണ്ടായത്.
വിഎച്ച് എസ് എസ് വിദ്യാർത്ഥിനി രാവിലെ ഹൈസ്കൂളിൽ ചെന്നപ്പോൾ ഒമ്പതാം ക്ലാസുകാരിയും കൂട്ടുകാരികളും ചേർന്ന് പൊതിരെ തല്ലി വിട്ടു.
അതിന് പകരം വിട്ടാനാണ് വൈകിട്ട് സ്കൂൾ വിട്ടപ്പോൾ ഹയർ സെക്കൻഡറി വിദ്യാർത്ഥിനി എത്തിയത്. ഒമ്പതാം ക്ലാസുകാരിയെ തിരിച്ചടിച്ചു. ശേഷം അവിടെ കിടന്ന ബിയർ കുപ്പി എടുത്ത് ഒൻപതാം ക്ലാസ് കാരിയുടെ തലയ്ക്ക് അടിക്കാൻ വേണ്ടി ആളെ തിരഞ്ഞിറങ്ങിയതാണത്രേ കഥാനായിക. ഒമ്പതാം ക്ലാസുകാരിയെ കിട്ടാത്തതിൻ്റെ കലിപ്പ് തീർക്കാൻ കുപ്പി ജംഗ്ഷനിൽ അടിച്ചുടയ്ക്കുകയും ചെയ്തു.
ഈ സ്കൂളിലെ കുട്ടികൾ ജംഗ്ഷനിലെ കച്ചവടക്കാർക്കും നാട്ടുകാർക്കും വലിയ തലവേദനയാണ് നിത്യവും ഉണ്ടാക്കുന്നത്. കഴിഞ്ഞ വർഷം യുവജനോത്സവത്തോട് അനുബന്ധിച്ച് കുട്ടികൾ തമ്മിൽ അടിച്ചു. ഇതിൽ ഇടപെട്ട നാട്ടുകാർ ഒടുവിൽ കേസിൽ പ്രതികളായി. കുട്ടികളെ മർദിച്ചതിന് മൂന്നു പേരെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്ത സംഭവം വരെ അരങ്ങേറി.

Advertisement