വിദ്യാർത്ഥിനിയെ കടന്നുപിടിച്ചു, തിരക്കുള്ള ബസിൽ 45 വയസുകാരന്‍റെ അതിക്രമം; കൈയ്യോടെ പൊക്കി നാട്ടുകാർ, അറസ്റ്റ്

മലപ്പുറം: മലപ്പുറത്ത് സ്വകാര്യ ബസിൽ വിദ്യാർത്ഥിനിയെ കടന്നുപിടിച്ച യുവാവ് പിടിയിൽ. വളാഞ്ചേരി ആതവനാട് സ്വദേശി കോല്‍ക്കാട്ടില്‍ വീട്ടില്‍ സജീഷ് (45) ആണ് പിടിയിലായത്.

പെരിന്തല്‍മണ്ണയില്‍ നിന്നും വളാഞ്ചേരിയിലേക്കുള്ള സ്വകാര്യ ബസില്‍ യാത്ര ചെയ്ത വിദ്യാര്‍ഥിനിയെ പിറകില്‍ നിന്നും കടന്നു പിടിച്ച്‌ ശല്യം ചെയ്ത കേസില്‍ യുവാവിനെ പെരിന്തല്‍മണ്ണ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

ബസ് പുത്തനങ്ങാടി എത്തിയപ്പോഴാണ് വിദ്യാര്‍ഥിനി ആക്രമിക്കപ്പെട്ടത്. തിരക്കുള്ള ബസിനുള്ളിൽ വെച്ച് സജീഷ് വിദ്യാര്‍ഥിനിയെ കയറിപ്പിടിക്കുകയായിരുന്നു. ആരോ മോശമായി പെരുമാറിയത് തിരിച്ചറിഞ്ഞതോടെ പെൺകുട്ടി ബഹളം വച്ചു. തുടര്‍ന്ന് ബസ് ജീവനക്കാരും നാട്ടുകാരും പ്രതിയെ തടഞ്ഞു വയ്ക്കുകയും പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയുമായിരുന്നു.

വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പെരിന്തല്‍മണ്ണ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പെരിന്തല്‍മണ്ണ ഇൻസ്പെക്ടര്‍ പ്രേംജിത്തിന്, എസ്‌ഐ മാരായ ഷിജോ സി.തങ്കച്ചൻ, ജലീല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സിന്ധു, സിപിഒമാരായ ധനീഷ്, അയ്യൂബ്, സത്താര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisement