വീട്ടിൽ വിരുന്ന് വന്ന 8 വയസുകാരനെ പീഡിപ്പിച്ചു; മലപ്പുറത്ത് ബന്ധുവായ 22 കാരന് 50 വർഷം കഠിനതടവ്

മഞ്ചേരി: മലപ്പുറത്ത് എട്ടുവയസ്സുകാരനെ ലൈംഗീക പീഡനത്തിന് വിധേയമാക്കിയെന്ന കേസിൽ പ്രതിക്ക് 50 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ. വേങ്ങര വെസ്റ്റ് കണ്ണമംഗലം ചേറേക്കാട് പൂവക്കണ്ടൻ ഫജറുദ്ദീനെയാണ് (22) മഞ്ചേരി സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒൻപതു മാസം കൂടി അധികതടവ് അനുഭവിക്കണം.

രണ്ട് പോക്‌സോ വകുപ്പുകളിലായി ഇരുപതുവർഷം വീതം കഠിന തടവും ഒരുലക്ഷം രൂപവീതം പിഴയും, പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം സാധാരണ തടവുമാണ് ശിക്ഷ. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് പത്തുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും, പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം സാധാരണ തടവും വിധിച്ചു. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പിഴയടച്ചാൽ തുക കുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു. 2021 ഓഗസ്റ്റ് 29നാണ് കേസിനാസ്പദമായ സംഭവം.

വീട്ടിലേക്ക് വിരുന്നുവന്ന കുട്ടിയെ രാത്രിയിൽ കിടന്നുറങ്ങുമ്പോൾ കുട്ടിയെ പ്രതി ലൈംഗിക പീഡനത്തിന് വിധേയമാക്കിയെന്നാണ് കേസ്. വേങ്ങര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്‌പെക്ടർ എം. മുഹമ്മദ് ഹനീഫയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സോമസുന്ദൻ ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയയ്ക്കും.

Advertisement