അതിഥി സൽക്കാരത്തിനും വിനോദത്തിനും ഉൾപ്പെടെ ചെലവിൽ 36 ഇരട്ടി വരെ വർധന തേടി ഗവർണർ; വട്ടംചുറ്റി സർക്കാർ

തിരുവനന്തപുരം: അതിഥി സൽക്കാരം, വിനോദം, വിനോദയാത്ര ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി രാജ്ഭവന് അനുവദിക്കുന്ന തുകയിൽ വൻ വർധന ആവശ്യപ്പെട്ട്‌ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇവ ഉൾപ്പെടെ ആറ്‌ ഇനങ്ങളിലായി 36 ഇരട്ടി വരെ വർധനവാണ് ഗവർണർ സംസ്ഥാന സർക്കാരിനോട്‌ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. ഗവർണറിന്റെ ആവശ്യം പരിഗണനയിലാണെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

അതിഥികൾക്കായുള്ള ചെലവുകൾ ഇരുപത്‌ ഇരട്ടി വർധിപ്പിക്കുക, ‌വിനോദ ചെലവുകൾ 36 ഇരട്ടിയാക്കുക, വിനോദയാത്രാ ചെലവുകൾ ആറര ഇരട്ടി വർധിപ്പിക്കുക, കോൺട്രാക്ട്‌ അലവൻസ്‌ ഏഴ്‌ ഇരട്ടി ഉയർത്തുക, ഓഫിസ്‌ ചെലവുകൾ ആറേകാൽ ഇരട്ടി വർധിപ്പിക്കുക, ഓഫിസ്‌ ഫർണിച്ചറുകളുടെ നവീകരണ ചെലവ്‌ രണ്ടര ഇരട്ടി ഉയർത്തുക എന്നീ ആവശ്യങ്ങളാണ്‌ രാജ്ഭവൻ സംസ്ഥാന സർക്കാരിനു മുന്നിൽ വച്ചിട്ടുള്ളതെന്നാണ് സൂചന.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള ഗവർണേഴ്‌സ്‌ അലവൻസസ്‌ ആൻഡ്‌ പ്രിവിലേജ്‌ റൂൾസ്‌ 1987 അനുസരിച്ചാണ്‌ ഗവർണറുടെ ഈ ആനുകൂല്യങ്ങൾ നിശ്ചയിച്ചിട്ടുള്ളത്‌. ഈ ചട്ടങ്ങൾ അനുസരിച്ച്‌ ഈ ആറിനങ്ങളിൽ നൽകേണ്ട തുകയുടെ പരിധി 32 ലക്ഷം രൂപയാണ്‌. എന്നാൽ, വർഷം 2.60 കോടി രൂപ നൽകണമെന്നാണ്‌ രാജ്‌ഭവനിൽനിന്ന്‌ സർക്കാരിനോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.

കഴിഞ്ഞ 10 വർഷത്തെ ആറിനങ്ങളിലെ ആകെ ചെലവ്‌ മൂന്നു കോടി രൂപയ്‌ക്കടുത്താണ്‌. ഇതു പരിഗണിച്ചാണ്‌ ബജറ്റിൽ വാർഷിക ചെലവായി 30 ലക്ഷം രൂപ വകയിരുത്തുന്നത്‌. ഇതിൽ കൂടുതൽ വരുന്ന തുക അധിക വകയിരുത്തലായോ പുനഃക്രമീകരണം വഴിയോ ലഭ്യമാക്കുകയാണ്‌ പതിവെന്നാണ്‌ സർക്കാർ വൃത്തങ്ങൾ പറയുന്നത്‌. അതേസമയം, ഇത്രയും വലിയ വർധന ആവശ്യപ്പെട്ടുള്ള ഗവർണറുടെ നിലപാട് സർക്കാരിനെ വട്ടം ചുറ്റിക്കുകയാണ്‌.

Advertisement